ദോഹ: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയെ എതിർക്കുന്നവരെ സഭയിൽനിന്നും പുറത്താക്കുക എന്ന ബി.ജെ.പിയുടെ വിലകുറഞ്ഞ തന്ത്രമാണ് ലോക്സഭ സെക്രട്ടറി നടപ്പാക്കിയത്. കള്ളന്മാരെ കള്ളന്മാരാണെന്നു തുറന്നുപറഞ്ഞതിനാണ് ഈ കോടതി വിധിയും അയോഗ്യനാക്കലും എല്ലാം.
സംഘ്പരിവാറുകാർ അവരുടെ അജണ്ടകൾ നടപ്പാക്കുമ്പോൾ രാജ്യത്തിനുവേണ്ടി ശബ്ദിച്ച രാഹുൽ ഗാന്ധിക്കൊപ്പം ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും അണിനിരക്കണം. രാഹുൽ ശബ്ദിച്ചത് അദ്ദേഹത്തിനോ പാർട്ടിക്കോ വേണ്ടിയല്ല. രാജ്യനന്മയായിരുന്നു ലക്ഷ്യം- ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ തിടുക്കത്തിൽ അയോഗ്യനാക്കി പ്രതിപക്ഷ ശബ്ദം അവസാനിപ്പിക്കാമെന്നത് ബി.ജെ.പി സർക്കാറിന്റെ സ്വപ്നം മാത്രമാണെന്നും, ജനാധിപത്യ ധ്വംസനത്തിനെതിരെ അഖിലേന്ത്യ തലത്തിൽ നടക്കുന്ന സമര പരിപാടികൾക്ക് എല്ലാവിധ പിന്തുണയും ഒ.ഐ.സി.സി ഇൻകാസ് ഖത്തർ നൽകുമെന്നും ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ അറിയിച്ചു.
Rahul Gandhi's incompetence against democracy; OICC INCAS Qatar Central Committee Protest