മസ്കത്ത്: (gcc.truevisionnews.com)തലസ്ഥാനനഗരിയിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തുന്നു. റൂവി, ഹംരിയ, ദർസൈത്ത് എന്നിവിടങ്ങളിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽനിന്നുള്ള ചില ആളുകൾക്ക് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ആറാഴ്ചക്കിടെ റൂവിയിലെ വിവിധ ആശുപത്രികളിൽ എത്തിയിരുന്നു.
കൊതുക് പരത്തുന്ന വൈറൽ അണുബാധകളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ഡെങ്കിപ്പനിയെന്ന് റോയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൽട്ടന്റ് ഡോ. ഹിലാൽ അൽ ഹഷാമി പറഞ്ഞു. രാജ്യത്ത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ നിയന്ത്രിക്കാൻ ആരോഗ്യമന്ത്രാലയം മാസങ്ങൾക്കുമുമ്പ് കാമ്പയിൻ നടത്തിയിരുന്നു.
കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർകണ്ടീഷണർ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വാട്ടർപ്ലേറ്റുകൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ ഇവയുടെ പ്രജനനകേന്ദ്രങ്ങൾ.
ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും നിർദേശിച്ചു. ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
Dengue fever spreads in capital cities of Oman