ദോഹ: വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സമയ പരിധി ഡിസംബർ 31 വരെയാണ്. പ്രവാസികളുടെ വരവും മടക്കവും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ലംഘിച്ചവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ആർക്കൊക്കെ പ്രയോജനപ്പെടും
∙റസിഡൻസി പെർമിറ്റില്ലാതെ കഴിയുന്നവർ, കാലാവധി കഴിഞ്ഞിട്ടും റസിഡൻസി പെർമിറ്റ് പുതുക്കാത്തവർ, റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ് നിയമാനുസൃതമായ 90 ദിവസം കഴിഞ്ഞവർ, തൊഴിൽ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ ( ഒളിച്ചോടിയതിന്റെ പേരിൽ തൊഴിലുടമ ഇതുവരെ അവർക്കെതിരെ പരാതി നൽകിയിട്ടില്ലെങ്കിൽ). ∙നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസിക്കെതിരെ ഒളിച്ചോട്ടത്തിന്റെ പേരിൽ (ജോലി ഉപേക്ഷിക്കുക, മനപൂർവം നിയമലംഘനം) തൊഴിലുടമ പരാതി നൽകിയിട്ടുണ്ടെങ്കിൽ, എന്നാൽ പരാതി നൽകി 30 ദിവസം കഴിഞ്ഞിട്ടില്ലെങ്കിൽ ഇത്തരം തൊഴിലാളികൾക്കും നിയമബാധ്യതകളില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. മറ്റൊരു വീസയിൽ ഖത്തറിലേക്കുള്ള തിരിച്ചുവരവും സാധ്യമാകും.
∙സന്ദർശക വീസകളിലും കുടുംബ റസിഡൻസി പെർമിറ്റിലും എത്തി താമസ കാലാവധി കഴിഞ്ഞവർ, നിയമലംഘനം നടത്തിയ പ്രവാസിക്കെതിരെ തൊഴിലുടമ ഒളിച്ചോട്ടം നടത്തിയതായി പരാതി നൽകി 30 ദിവസം കഴിഞ്ഞെങ്കിൽ അത്തരക്കാർക്കും മടങ്ങി പോകാനുള്ള അവസരം ലഭിക്കും. നിയമപരമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നതെങ്കിൽ ഇവർക്ക് ഖത്തറിലേക്ക് മടങ്ങി വരാം. ∙റസിഡൻസി പെർമിറ്റ് റദ്ദായവർക്കും റദ്ദായ തീയതി മുതൽ 90 ദിവസം കഴിഞ്ഞവരുമാണെങ്കിലും നിയമാനുസൃതമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച ശേഷമാണ് സ്വദേശത്തേക്ക് പോകുന്നതെങ്കിലും തിരികെ ഖത്തറിലേക്ക് മടങ്ങാൻ അനുമതി നൽകും.
∙എല്ലാ കേസുകളിലും നാടുകടത്തപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത 18 വയസ്സിൽ താഴെയുള്ളവർക്ക് ഖത്തറിലേക്ക് മടങ്ങി വരാൻ വിലക്കുകളില്ല. നിയമവ്യവസ്ഥയുടെ ലംഘനം കണക്കിലെടുക്കാതെ എല്ലാ നിയമനടപടികളിൽ നിന്നും ഇവരെ ഒഴിവാക്കും. ∙റസിഡൻസി പെർമിറ്റ് ഉടമകളിൽ പെർമിറ്റ് പുതുക്കാതെ കാലാവധി തീയതിക്ക് ശേഷം 90 ദിവസം കഴിഞ്ഞും രാജ്യത്ത് തുടരുന്നവരും ജോലി ഉപേക്ഷിച്ചതിന്റെ പേരിൽ തൊഴിലുടമ കേസ് നൽകിയിട്ടുള്ളവരെങ്കിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ ആഗ്രഹിക്കുന്നെങ്കിൽ അവർക്കും ഇളവ് ലഭിക്കും.
∙വർക്ക് വീസ ഉടമകളുടെ കാര്യത്തിൽ രാജ്യത്തെത്തി 90 ദിവസം കഴിഞ്ഞിട്ടും റസിഡൻസി പെർമിറ്റ് ലഭിച്ചിട്ടില്ലെങ്കിലോ അവർക്കെതിരെ ജോലി ഉപേക്ഷിച്ചുവെന്ന കേസ് ഉണ്ടെങ്കിൽ നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിച്ച് ഖത്തറിൽ തുടരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ തൊഴിൽ വകുപ്പിൽ നിന്നുള്ള അനുമതി വേണം. ∙ഇളവ് കാലാവധി പ്രഖ്യാപിച്ച ഒക്‌ടോബർ 10 ന് ശേഷം ജോലി ഉപേക്ഷിച്ചതു സംബന്ധിച്ച കേസ് നേരിടുന്നവരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ∙മന്ത്രാലയത്തിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളിൽ സാധാരണ കേസുകളിൽ 2 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാകും.
ബന്ധപ്പെട്ട അതോറിറ്റികൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നവരെങ്കിൽ 5 പ്രവർത്തി ദിവസത്തിനുള്ളിൽ തൊഴിൽ വകുപ്പ് അപേക്ഷയിൽ തീരുമാനമെടുക്കും. ∙നിയമപരമായ സ്റ്റേറ്റസ് ശരിയാക്കാനുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയും ചെയ്യാം. അപേക്ഷക്കൊപ്പം പുതിയ തൊഴിലുടമയുടെ സ്ഥാപനത്തിന്റെ റജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ് വേണം.
∙സേർച്ച് ആൻഡ് ഫോളോ അപ് വകുപ്പിലെ ഓഫിസ് കൗണ്ടറിലാണ് എത്തുന്നതെങ്കിൽ ലംഘകരുടെ കൈവശം പാസ്‌പോർട്ടും ഓപ്പൺ യാത്രാ ടിക്കറ്റും വേണം. സാധാരണ കേസുകളെങ്കിൽ ഡേറ്റകൾ പരിശോധിച്ച് പരമാവധി 3 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കാം. നിശ്ചിത തീയതിയിൽ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ പെർമിറ്റും നൽകും. ∙സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിലും ഉം സലാൽ, ഉം സുനെയിം , മിസൈമീർ, അൽ വക്ര, അൽ റയാൻ എന്നിവിടങ്ങളിലെ സർക്കാർ ഏകീകൃത സേവന കേന്ദ്രങ്ങളിലും ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 1.00 മുതൽ വൈകിട്ട് 6.00 വരെ സമീപിക്കാം.
One more month for illegal immigrants in Qatar to return without punishment