കുവൈത്ത് സിറ്റി: ഒമിക്രോൺ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത് വിദേശകാര്യമന്ത്രാലയം. വിദേശരാജ്യങ്ങളിൽ ഉള്ള കുവൈത്ത് പൗരന്മാർ ഏതു സാഹചര്യത്തിലും അതാതിടങ്ങളിലെ കുവൈത്ത് എംബസിയുമായി ബന്ധം പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ കഴയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
യാത്രകളിലും അല്ലാത്തപ്പോഴും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വിദേശത്തുള്ള കുവൈത്ത് പൗരന്മാർ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളും പൂർണമായും പാലിക്കണം. എന്താവശ്യത്തിനും കുവൈത്ത് എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു. അതിനിടെ നിലവിൽ കുവൈത്തിലുള്ള സ്വദേശികളും വിദേശികളും തൽക്കാലം വിദേശയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
വകഭേദം വ്യാപിച്ചാൽ പല രാജ്യങ്ങളും കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചത്. ഒമിക്രോണുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് അതിർത്തി കടന്നാണ് എത്താതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചതായും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.
Kuwait urges non-essential international travel