റിയാദ് : സൗദി അറേബ്യയിൽ ബിനാമി കച്ചവട സ്ഥാപനങ്ങൾക്കെതിരായ പരിശോധന ഫെബ്രുവരിയിൽ തന്നെ ആരംഭിക്കുമെന്ന് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. 20 ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്ന സ്ഥാപനങ്ങളിലാകും ആദ്യ ഘട്ട പരിശോധന. പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.
2022 ഫെബ്രുവരി പകുതി വരെയാണ് പദവി ശരിയാക്കാനുള്ള സമയം. ഇതിനുള്ളിൽ ബിനാമി പദവി വെളിപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകില്ല. കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കാം. നിയമവിധേയമാക്കാനുള്ള അവസാന അവസരത്തിൽ നിന്ന് പ്രയോജനം നേടണമെന്ന് നാഷണൽ ആന്റി കൺസീൽമെന്റ് പ്രോഗ്രാം എല്ലാ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.
രണ്ട് ദശലക്ഷത്തിലധികം വാർഷിക വരുമാനം സൃഷ്‌ടിക്കുന്ന സ്ഥാപനങ്ങളിൽ ആദ്യ ഘട്ട പരിശോധനയുണ്ടാകും. പിന്നീട് ബാക്കിയുള്ളവയിലും. കാറ്ററിങ്, ലോൻട്രി, ബാർബർ, ബ്യൂട്ടി സെന്ററുകൾ, ഇലക്‌ട്രിസിറ്റി പ്ലംബിങ് ഷോപ്പുകൾ, പഴം പച്ചക്കറിക്കടകൾ, വാഹന റിപ്പയർ വർക്ക് ഷോപ്പുകൾ, പെട്രോൾ സ്റ്റേഷനുകൾ, ബേക്കറികൾ തുടങ്ങിയവ ആദ്യ ഘട്ട പരിശോധനയിൽ ഉൾപ്പെടും.
സൗദികളുമായി ചേർന്നോ, സ്വന്തം നിലക്കോ സ്ഥാപനം നടത്താം. അല്ലെങ്കിൽ സൗദി പൗരന്മാർക്ക് വിട്ടുകൊടുക്കണം. സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ തയാറാകുന്നവർക്ക് പ്രീമിയം ഇഖാമ നൽകുന്നുണ്ട്. നിരവധി സ്ഥപാനങ്ങൾ ഇതിനകം തന്നെ പദവി ശരിയാക്കിയിട്ടുണ്ട്.
The benami trade test in Saudi Arabia will begin in February