ദുബായ് : മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്.
വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും മരണകാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതം മൂലം മരിക്കുന്നവരിൽ 30-40 പ്രായക്കാർ കൂടുകയാണെന്നു സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും പറഞ്ഞു.
നാട്ടിലേക്കു കയറ്റി അയ്ക്കുന്ന മൃതദേഹങ്ങളിൽ കൂടുതലും ചെറുപ്പക്കാരുടേതാണ്. കടുത്ത മാനസിക പിരിമുറുക്കവും ആരോഗ്യ കാര്യങ്ങളിലുള്ള അശ്രദ്ധയും ഹൃദയാഘാത നിരക്ക് വർധിക്കാൻ കാരണമാകുന്നെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ തൊഴിലാളി കേന്ദ്രങ്ങളിലടക്കം ബോധവൽക്കരണം നടത്തുന്നുണ്ട്.
ഒപ്പമുണ്ട്, നിശ്ശബ്ദ വില്ലന്മാർ
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു ദുബായ് പ്രൈം ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. മുരളീ കൃഷ്ണ പറഞ്ഞു. ദിവസവും ഒരുമണിക്കൂർ വ്യായാമത്തിനു മാറ്റിവയ്ക്കുകയും ഉപ്പും മധുരവും എണ്ണയും പരമാവധി കുറയ്ക്കുകയും വേണമെന്നു വ്യക്തമാക്കി.
ശ്വാസം നിലച്ചു കുഴഞ്ഞുവീഴുന്ന രോഗിയെ ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള സമയം നിർണായകമാണ്. അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ നൽകാൻ പാർക്കുകൾ, ഹോട്ടലുകൾ, കളിസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം തുടങ്ങിയ മേഖലകളിൽ സിപിആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) ഡിവൈസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഹൃദയാഘാതങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സിപിആർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലടക്കം താമസകേന്ദ്രങ്ങളിലെ വാച്മാൻമാർക്കും പരിശീലനം നൽകുന്ന പദ്ധതിക്കും തുടക്കമായി.
തിരിച്ചറിയാം ഈ സൂചനകളെ
∙ നെഞ്ചിൽ ഭാരം കയറ്റിവച്ച പോലെ തോന്നുക, വേദന എന്നിവ അവഗണിക്കരുത്. കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, വയർ എന്നിവിടങ്ങളിൽ വേദനയോ തുടിപ്പോ അനുഭവപ്പെടാം.
∙ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദി, ഏമ്പക്കം, നെഞ്ചെരിച്ചിൽ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. വിയർക്കുക, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ മന്ദത അനുഭവപ്പെട്ടാലും ഉടൻ വൈദ്യസഹായം തേടണം.
∙ കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം.
∙ വറുത്തതും കൊഴുപ്പ് കൂടുതൽ അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കണം. റെഡ് മീറ്റ് അധികം കഴിക്കാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
∙ അമിതവണ്ണമുള്ളവർ ശരീരഭാരം കുറയ്‌ക്കുകയും മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുക.നെഞ്ചിൽ ഭാരം കയറ്റിവച്ച പോലെ തോന്നുക, വേദന എന്നിവ അവഗണിക്കരുത്.
∙ കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, വയർ എന്നിവിടങ്ങളിൽ വേദനയോ തുടിപ്പോ അനുഭവപ്പെടാം.
Heart disease is on the rise among expats including Malayalees; Here are the hints