ദുബായ് : യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നു യുഎഇ. ഹുദൈദയിൽ മിസൈലുകൾ, ഡ്രോണുകൾ, വെടിക്കോപ്പുകൾ എന്നിവ വൻ തോതിൽ സംഭരിക്കുകയും തീവ്രവാദികൾ താവളമാക്കുകയും ചെയ്തു.
സമാധാന ശ്രമങ്ങൾക്കോ രാജ്യാന്തര ചട്ടങ്ങൾക്കോ വിലകൽപ്പിക്കാത്ത നീക്കങ്ങൾ ആശങ്കജനിപ്പിക്കുന്നതാണെന്നും െയമന്റെ ചുമതലയുള്ള യുഎസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള യുഎഇ നടപടികൾക്ക് ടിം ലെൻഡർകിങ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ മാസം 17ന് അബുദാബി വിമാനത്താവളത്തിലും മുസഫ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപത്തുമായി 2 ഇന്ത്യക്കാരടക്കം 3 പേരുടെ മരണത്തിനിടയാക്കിയ ഡ്രോൺ ആക്രമണത്തെ തുടർന്നു ഹൂതി വിമതർക്കെതിരെ രാജ്യാന്തര നീക്കങ്ങൾ ശക്തമാകുകയാണ്. ഹൂതി ആക്രമണത്തെ ഐകകണ്ഠ്യേന അപലപിച്ച യുഎൻ രക്ഷാസമിതി, നിന്ദ്യമായ ഭീകരാക്രമണമെന്നാണ് വിശേഷിപ്പിച്ചത്. മേഖലയിൽ അശാന്തി വിതയ്ക്കുന്ന ഭീകരരെ ശക്തമായി നേരിടുമെന്നു ഡോ. ഗർഗാഷ് പറഞ്ഞു.
പിന്നിൽ ഇറാനെന്ന് അറബ് ലീഗ്
ആക്രമണത്തെ ശക്തമായി അപലപിച്ച അറബ് ലീഗ്, ഹൂതികൾക്കു സഹായം നൽകുന്നത് ഇറാനാണെന്ന് ആരോപിച്ചു. മേഖലയിൽ സംഘർഷം വളർത്താൻ ഹൂതി വിമതർ തുടർച്ചയായി നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരത്തിന് രാജ്യാന്തര സമൂഹം തയാറാകണമെന്ന് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൽ ഗെയ്ത് ആവശ്യപ്പെട്ടു.
യെമനിലെ ജനജീവിതവും ദുരിതപൂർണമാക്കിയ ഹൂതി വിമതരുടെ നീക്കങ്ങൾ അതീവ ഗൗരവത്തോടെയാണ് അറബ് രാജ്യങ്ങൾ കാണുന്നത്. ജനവാസമേഖലകൾ താവളമാക്കുകയും കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ മനുഷ്യപ്പരിചകളാക്കി ആക്രമണം നടത്തുകയും ചെയ്യുന്ന ഹൂതികൾ മനുഷ്യാവകാശ സംഘടനകളെയും ഞെട്ടിക്കുന്നു.
പരുക്കേറ്റവർക്കും രോഗബാധിതർക്കും മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്ന യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകളും ആക്രമണ വിധേയമാകുന്നു.
UAE calls Hudaydah Houthi arms depot