അബുദാബി : അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ വിഭാഗത്തിൽ 118 ദിവസം കൃത്രിമ ശ്വാസകോശ സഹായത്തോടെ കഴിഞ്ഞ് ഹൃദയാഘാതങ്ങളും അതിജീവിച്ച മലയാളി യുവാവ് തിരികെ ജീവിതത്തിലേക്ക്.
അമ്പലപ്പുഴ സ്വദേശി അരുൺകുമാർ എം നായരാണ് അത്ഭുതകരമായി തിരിച്ചുവന്നത്. അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗമായിരുന്നു അരുൺ. 2021 ജൂലൈയിലാണ് വാക്സീൻ വൊളന്റിയർ കൂടിയായ അരുണിന് കോവിഡ് ബാധിച്ചത്.
കടുത്ത ശ്വാസതടസ്സം നേരിട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി എക്മോ ഘടിപ്പിച്ചു. ആദ്യം മരുന്നുകളോട് നന്നായി പ്രതികരിച്ചെങ്കിലും ഇടയ്ക്ക് ആരോഗ്യനില വഷളായി. ഇടയ്ക്കിടെ ഹൃദയാഘാതം വന്നതും തടസ്സമായെങ്കിലും ഡോക്ടർമാരുടെ ജാഗ്രതയും അരുണിന്റെ പോരാട്ടവീര്യവും ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ചു.
അരുണിന്റെ ശ്വാസകോശവും മറ്റ് അവയവങ്ങളും ഇപ്പോൾ പൂർണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി ബുർജീൽ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എൽഹസൻ പറഞ്ഞു. എങ്കിലും ശരീരം ശക്തിപ്രാപിക്കാൻ സമയം എടുക്കും.
സ്ഥിരമായി ഫിസിയോതെറപ്പിയും പുനരധിവാസവും തുടരണം. മരണമുഖത്തു നിന്ന് തിരിച്ചെത്തിയ അരുണിന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
സ്വന്തം ജീവൻ മറന്ന് നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും മാനിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചു.
കൂടാതെ ഭാര്യയ്ക്ക് ജോലി നൽകും. മകന്റെ വിദ്യാഭ്യാസ ചെലവും ഗ്രൂപ്പ് ഏറ്റെടുക്കും. ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ഇമറാത്തി സഹപ്രവർത്തകർ സ്നേഹസമ്മാനം കൈമാറി. കഠിന വേദനകൾ മറന്ന് നിറപുഞ്ചിരിയോടെയാണ് അരുൺകുമാർ സഹപ്രവർത്തകർക്കു മുന്നിലെത്തിയത്.
ക്വാറന്റീനിലിരിക്കെ കടുത്ത ശ്വാസതടസ്സമുണ്ടായപ്പോഴും തന്നെ കാത്തിരിക്കുന്നത് ദുർഘട പാതയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അരുൺ പറഞ്ഞു. അർധ അബോധാവസ്ഥയിലായതിനാൽ പിന്നീടുണ്ടായത് പലതും ഓർമയില്ല. രണ്ടാം ജന്മം തന്ന ദൈവത്തിന് നന്ദി പറഞ്ഞ അദ്ദേഹം, മികച്ച പരിചരണം തന്ന ഡോ. താരിഗിനും സംഘത്തോടും ബുർജീൽ ആശുപത്രിയോടും കടപ്പെട്ടിരിക്കുന്നെന്നും പറഞ്ഞു.
നാട്ടിൽ നഴ്‌സായിരുന്ന ഭാര്യ ജെന്നി ജോർജിനെയും മകൻ അർജുനനെയും വിപിഎസ് യുഎഇയിലെത്തിച്ചിരുന്നു. ദേഹമാസകലം ട്യൂബുകൾ ഘടിപ്പിച്ച് ജീവനുവേണ്ടി മല്ലിടുന്ന അവസ്ഥയിൽ ഐസിയുവിൽ അരുണിനെ കണ്ടപ്പോൾ തകർന്നുപോയെന്ന് ജെന്നി പറഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടിലേക്കുപോകുന്നെന്നും ആരോഗ്യപ്രവർത്തകന്റെ യൂണിഫോമണിഞ്ഞ് യുഎഇയിൽ തിരിച്ചെത്തുമെന്ന് അരുൺ പറഞ്ഞു.
Surprisingly this survival; A young Malayalee who defeated death and regained his life