---
title: "വില വർധനയ്ക്കിടയിലും കച്ചവടം ഉഷാർ; ഗൾഫിൽ ‌8,295 രൂപ കടന്ന് സ്വർണവില"
english_title: "#Trading #brisk #despite #price #hike #Goldprice #crosses #Gulf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281011/trading-brisk-despite-price-hike-goldprice-crosses-gulf"
published_at: "2025-04-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee436b92a73_gfdg.jpg"
keywords: []
---

# വില വർധനയ്ക്കിടയിലും കച്ചവടം ഉഷാർ; ഗൾഫിൽ ‌8,295 രൂപ കടന്ന് സ്വർണവില

> **Lead Summary:** **ദുബായ്: [** ഗ്രാമിന് 350 ദിർഹം (8,295 രൂപ) കടന്ന് സ്വർണവില. കഴിഞ്ഞ 30 ദിവസത്തിനിടെ 30 ദിർഹമാണ് ഒരു ഗ്രാമിൽ വർധിച്ചത്.

## Article Content

**ദുബായ്: [** ഗ്രാമിന് 350 ദിർഹം (8,295 രൂപ) കടന്ന് സ്വർണവില. കഴിഞ്ഞ 30 ദിവസത്തിനിടെ 30 ദിർഹമാണ് ഒരു ഗ്രാമിൽ വർധിച്ചത്.

22 കാരറ്റ് സ്വർണം ഗ്രാമിന് 350.75 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച ശേഷം ഇന്നലെ 349.25 ദിർഹത്തിന് വ്യാപാരം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച 347.25 നിന്ന് ഒറ്റയടിക്കാണ് 350.75 ദിർഹത്തിലേക്ക് കുതിച്ചത്. വില വർധനയ്ക്കിടെയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭേദപ്പെട്ട കച്ചവടം നടന്നതായി ജ്വല്ലറി ഗ്രൂപ്പുകൾ വ്യക്തമാക്കി.

മിക്ക സ്ഥാപനങ്ങളിലും പെരുന്നാൾ കച്ചവടം നടന്നു. പുതിയ സ്വർണം വാങ്ങുന്നതിനേക്കാൾ പഴയത് മാറ്റിവാങ്ങുന്നതിലേക്ക് പലരും മാറി.

പഴയ സ്വർണത്തിന് ഇപ്പോഴത്തെ വില ലഭിക്കുമെന്നതും കാര്യമായ ചെലവില്ലാതെ പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാം എന്നതുമാണ് ഇതിനു കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. സന്ദർശക വീസയിൽ എത്തിയവരും പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങളും സ്വർണ ബിസ്ക്കറ്റുകളും വാങ്ങി.

ആഭരണത്തിന്റെ അത്രയും തൂക്കത്തിന് സ്വർണക്കട്ടികൾ ലഭിക്കില്ലെങ്കിലും നാട്ടിൽ മടങ്ങിയെത്തി വിൽക്കുക എന്നതാണ് ലക്ഷ്യം.

രൂപയുമായുള്ള വിനിമയ നിരക്കിൽ ദിർഹം ഉയർന്നു നിൽക്കുന്നതും സന്ദർശക വീസക്കാർക്ക് സ്വർണത്തിന്റെ നികുതി തിരികെ ലഭിക്കുമെന്നതും ഇത്തരത്തിൽ ചിന്തിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതായും ജ്വല്ലറി ഗ്രൂപ്പുകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281011/trading-brisk-despite-price-hike-goldprice-crosses-gulf)