---
title: "പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം"
english_title: "Iran attacks energy facilities in the Persian Gulf; LNG plant in Qatar suffers extensive damage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348527/iran-attacks-energy-facilities-in-the-persian-gulf-lng-plant-in-qatar-suffers-extensive-damage"
published_at: "2026-03-19T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb79157b806_LNG_plant_in_Qatar_suffers_extensive_damage.jpg"
keywords: []
---

# പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

> **Lead Summary:** ദോഹ: പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഖത്തറിലെ തന്ത്രപ്രധാനമായ സമുച്ചയത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

## Article Content

ദോഹ: പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഖത്തറിലെ തന്ത്രപ്രധാനമായ സമുച്ചയത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഈ മാസം ആദ്യം ഉത്പാദനം നിർത്തലാക്കുന്നതിനുമുമ്പ് ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം നൽകിയിരുന്ന എൽഎൻജി പ്ലാന്റ് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. നാല് മിസൈലുകളെ തടഞ്ഞെങ്കിലും ഒന്ന് നിർവീര്യമാക്കാൻ സാധിച്ചില്ലെന്ന് അധികൃതർ ബുധനാഴ്ച വൈകി അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം, അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് അവ അടച്ചുപൂട്ടി.

വ്യാഴാഴ്ച പുലർച്ചെ റാസ് ലഫാനിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. തീ നിയന്ത്രണവിധേയമായെന്ന് ഖത്തർ അധികൃതർ പറഞ്ഞു. ഇറാനിലെ ഭീമൻ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഇസ്രായേൽ ആക്രമിച്ചതിനെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെയും പ്രകൃതി വാതകത്തിന്റെയും വില ഇന്നലെ രാവിലെ കുതിച്ചുയർന്നു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

റാസ് ലഫാനെതിരെയുള്ള പ്രതികാര ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വുഡ് മക്കെൻസി ലിമിറ്റഡിന്റെ കൺസൾട്ടൻസിയിലെ യൂറോപ്പ് ഗ്യാസ് ആൻഡ് എൽഎൻജി ഡയറക്ടർ ടോം മാർസെക്-മാൻസർ പറഞ്ഞു. വ്യാവസായിക സമുച്ചയത്തിന്റെ ഏത് ഭാഗമാണ് തകർന്നതെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല, പക്ഷേ വ്യാഴാഴ്ച വിപണി തുറക്കുമ്പോൾ ഗ്യാസ് വില എന്താകുമെന്ന് പറയാനാകില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ആക്രമണത്തിനു ശേഷം എണ്ണവില 8% ഉയർന്ന് ബാരലിന് 111.90 ഡോളറിലെത്തി.

ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ, ഇറാനിയൻ സൈനിക, സുരക്ഷാ അറ്റാഷുമാരോടും അനുബന്ധ ജീവനക്കാരോടും 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348527/iran-attacks-energy-facilities-in-the-persian-gulf-lng-plant-in-qatar-suffers-extensive-damage)