ദുബായ്: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള വിപണിയെ സ്വാധീനിച്ചതോടെ ദുബായ് വിപണിയിൽ സ്വർണവില കുതിച്ചുയരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വലിയ തോതിൽ മൂലധനം ഒഴുകുകയാണ്.
ഇതിന്റെ ഫലമായി ദുബായിൽ ഗ്രാമിന് 4 ദിർഹം വരെ വർധിച്ച് 24 കാരറ്റ് സ്വർണത്തിന് 582.50 ദിർഹമായും 22 കാരറ്റിന് 539.25 ദിർഹമായും നിരക്ക് ഉയർന്നു. രാജ്യാന്തര തലത്തിൽ ഔൺസിന് 4,830 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് വില എത്തിയപ്പോൾ, ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്.
അക്ഷയതൃതീയ അടുത്തിരിക്കുന്ന വേളയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,560 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കൻ ട്രഷറി യീൽഡിലെ കുറവിനും പുറമെ, ചൈനീസ് സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ളവർ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വിപണിക്ക് കരുത്തായി.
വരും ദിവസങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlight: Gold price increases by 4 dirhams per gram in Dubai



































