ഷാർജ: രണ്ടു മണിക്കൂറിനുള്ളിൽ കൊലക്കേസ് പ്രതിയെ പിടികൂടി ഷാർജ പൊലീസ്. യുവതിയുടെ മൃതദേഹം കാറിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. വെള്ളിയാഴ്ച ഉച്ച മുതൽ മകളെ കാണാനില്ലെന്ന് കൊല്ലപ്പെട്ട അറബ് യുവതിയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. കുടുംബവുമായി ചില തർക്കങ്ങളുള്ള ഒരാൾ മകളെ തങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ പാർക്കിങ് സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായി അവർ പരാതിയിൽ പറഞ്ഞു.
ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളിൽ യുവതിയെ ആക്രമിക്കുകയും പലതവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പാർക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ കണ്ടെത്തിയ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഷാർജ പൊലീസ് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഫൈസൽ ബിൻ നാസർ പറഞ്ഞു. സംഘം തിരച്ചിൽ തുടരുകയും 2 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തുകയും ചെയ്തു.
കടൽത്തീരത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലമാണ് താൻ കുറ്റം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊലീസ് ടീമിന്റെ കാര്യക്ഷമതയെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പ്രശംസിച്ചു.
Woman murdered inside car; Sharjah police arrest accused