ഷാര്‍ജ: വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഷാർജ. ഖോർഫക്കാൻ തീരത്ത് പുതിയ വാട്ടർപാർക്കടക്കം എമിറേറ്റിന്റെ മധ്യ-കിഴക്കൻ മേഖലകളിലായി പുതിയതായി നാല് പദ്ധതികളാണ് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) പ്രഖ്യാപിച്ചത്. മേഖലയിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് പകരുന്ന പ്രഖ്യാപനങ്ങൾ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളികൾക്ക് പ്രിയപ്പെട്ട ഖോർഫക്കാനിലെ കടലിന് ആമുഖമായി നിൽക്കുന്ന മലനിരകളിലൊരുങ്ങുന്ന 'അൽ ജബൽ റിസോർട്ട്', ഖോർഫക്കാൻ തുറമുഖത്തിനടുത്തായി വാട്ടർപാർക്കും പഞ്ചനക്ഷത്ര ഹോട്ടലും, കൽബയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി ദെയ്ദ് പ്രദേശത്ത് ഒരുക്കുന്ന ഷാർജ സഫാരി പാർക്കിന്റെ ഭാഗമായുള്ള 'അൽ ബ്രിദി റിസോർട്ടും' കുട്ടികൾക്കും കുടുബങ്ങൾക്കുമായി ദെയ്ദിൽ തന്നെയുള്ള 'പെറ്റിങ് സൂ'വുമാണ് പുതുതായി വരാൻ പോകുന്ന പദ്ധതികൾ.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും വിധമാണ് പദ്ധതികളൊരുങ്ങുന്നത്. "പാരമ്പര്യത്തെ ചേർത്തുപിടിച്ച്, എല്ലാവർക്കും മാതൃകയാക്കാവുന്ന സുസ്ഥിരവികസന മൂല്യങ്ങളിലൂന്നിയാണ് ഷുറൂഖിന്റെ ഓരോ പദ്ധതികളും ഒരുങ്ങുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസികസഞ്ചാരികൾക്കുമെല്ലാം ഇടമുള്ള, സുരക്ഷയും അത്യാധുനികസൗകര്യങ്ങളുമുള്ള കേന്ദ്രങ്ങളായിരിക്കും ഓരോന്നും.
യുഎഇയുടെ കിഴക്കൻ തീരത്തെ ആദ്യത്തെ വാട്ടർപാർക്കും പരിസ്ഥിതി സംരക്ഷണ അതോറിറ്റിയൊരുക്കുന്ന (ഇപിഎഎ) ഷാർജ സഫാരിയോട് ചേർന്നൊരുക്കുന്ന അൽബ്രിദി റിസോർട്ടുമെല്ലാം തന്നെ ഭാവിയിലൂന്നിയുള്ള ഷുറൂഖിന്റെ വികസനകാഴ്ചപ്പാടിന്റെ കൂടി ഭാഗമാണ്" - ഷുറൂഖ് എക്സിക്യുട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.
Shrooq announces new plans