ദോഹ: ഖത്തർ ലോകകപ്പ് കാണാൻ ആവേശത്തോടെ വടകരയിലെ കൗൺസിലർ. വടകര നഗരസഭ 29ാം വാർഡായ കൊക്കാഞ്ഞാത്തിലെ കൗൺസിലർ സതീശൻ മാസ്റ്ററാണ് ഖത്തർ ലോകകപ്പിനെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ദോഹയിൽ എത്തിയത്.
അദ്ദേഹം ഫുട്ബോൾ മത്സരം കാണുവാൻ തന്റെ വടകരയിലെ സുഹൃത്തുക്കളോടൊപ്പം സ്റ്റേഡിയത്തിലും പ്രവേശിച്ചിരുന്നു. ഖത്തറിൽ അദ്ദേഹം കണ്ട ചില കാഴ്ചകൾ പങ്കുവയ്ക്കുകയാണ്.
അക്ഷരാർത്ഥത്തിൽ ആഘോഷ തിമർപ്പിലാണ് ലോകകപ്പ് മത്സരത്തിന് ആതിഥ്യമരുളുന്ന ആദ്യ അറബ് രാജ്യം. 8 സ്റ്റേഡിയത്തിലായി 64 കളികൾ .ഓരോ കളിക്കും 40000 മുതൽ 84000 വരെ ആളുകൾ . ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. മെട്രോ ബസ്സും ട്രെയിനും ഫ്രീ. മുക്കിലും മൂലയിലും ഗൈഡൻസ്.എല്ലാ വഴികളും സ്റ്റേഡിയത്തിലേക്ക് നമ്മെ നയിക്കും.
വഴിയോരങ്ങളെല്ലാം ഒരു കടലാസ് തുണ്ടു പോലുമില്ല. ലക്ഷങ്ങൾ ദിവസേന വന്നു പോകുന്നിടം.ഒരു മിനുട്ടുപോലും ബ്ലോക്കോ കാത്തിരിപ്പോ ആവശ്യമില്ലാത്ത സംഘാടക മികവ്. കൂടെയുള്ള ആളിൻ്റ പാസ്പോർട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു പോയി.യാതൊരു ടെൻഷനുമില്ലാതെ കളി കണ്ടു മടങ്ങി.
84000 ആളുകൾ കളി കണ്ടു മടങ്ങുന്ന സ്റ്റേഡിയത്തിൻ്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് കൗണ്ടറിൽ നിന്നും തിരിച്ചു കിട്ടുന്ന വിശ്വാസ്യതയോടെയുള്ള കർമ്മനിരത സേവനം. ലോകം ഒത്തുകൂടുന്ന അത്ഭുതകരമായ ഈ സംഗമ വേദിയിൽ നിറഞ്ഞു നില്ക്കുന്ന മലയാളി സാമീപ്യം.
ലോകം ഫുട്ബാൾ ആരവം മുഴക്കി വഴിയോരങ്ങളിലും ഗാലറികളിലും ആർത്തിരമ്പുമ്പോൾ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല.രാജ്യാതിർത്തികളില്ല.പരസ്പര ബഹുമാനത്തോടെയുള്ള കളി മിടുക്കിൻ്റയും കളി പോരായ്മയുടേയും ലോകത്തെ ഒന്നിപ്പിക്കുന്ന ചർച്ചകളും സംവാദങ്ങളും. സതീശൻ മാസ്റ്റർ പറഞ്ഞു.
Counselor in Qatar; Vadakara municipal councilor to watch the World Cup