മനാമ : ചൈനയുടെ സിനോഫാം വാക്സീന് ബഹ്റൈനും അംഗീകാരം നൽകി.
ക്ലിനിക്കൽ പരീക്ഷണം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
അടിയന്തരാവശ്യങ്ങൾക്ക് ഫൈസർ വാക്സീൻ ഉപയോഗിക്കാൻ കുവൈത്തും അനുമതി നൽകി.
കഴിഞ്ഞ വാരം യുഎഇയും സീനോഫോം വാക്സീന് അംഗീകാരം നൽകിയിരുന്നു.
അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവർ ചേർന്ന് നടത്തുന്ന കോവിഡ് വാക്സീൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ബഹ്റൈനിൽ നടത്തിയതിനു പിന്നാലെയാണ് വാക്സീന് ഔദ്യോഗിക അംഗീകാരം നൽകിയത്.
7,700 പേരാണ് ബഹ്റൈനിൽ വാക്സീൻ പരീക്ഷണത്തിന്റെ ഭാഗമായത്.വാക്സീൻ 86% ഫലപ്രാപ്തിയുള്ളതാണെന്ന് അതോറിറ്റി വ്യക്തമാക്കി.
അതോറിറ്റി നിയോഗിച്ച ക്ലിനിക്കൽ സമിതിയുമായി ചർച്ചചെയ്തശേഷമാണ് അനുമതി നൽകിയത്.
കഴിഞ്ഞമാസം മൂന്നു മുതൽ അടിയന്തര ഘട്ടങ്ങളിൽ സിനോഫാം വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വാക്സീൻ സൗജന്യമായിരിക്കും.