മനാമ : കോവിഡ് വർധന തടയാൻ ദ് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അടിയന്തര യോഗം ചേർന്ന് നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു.
ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്.ജന. ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നയിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഇന്നു മുതലാണ് നടപ്പാക്കുക.
20വരെ നടപടികൾ തുടരും. ജനങ്ങളുടെ ആരോഗ്യത്തിനു തന്നെയാണ് മുന്തിയ പരിഗണന രാജ്യം നൽകുന്നതെന്നും ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും വ്യക്തമാക്കി.
കോവിഡിന്റെ വ്യാപന തോത് വിലയിരുത്തിയ ശേഷം കാലാകാലങ്ങളിൽ യോഗം ചേർന്ന് നടപടികൾ പുന;പരിശോധിക്കുമെന്നും വ്യക്തമാക്കി.
തീരുമാനങ്ങൾ
30 പേരിൽ കൂടുതൽ ചേർന്നു വീടുകളിലും സ്വകാര്യ ഇടങ്ങളിലും നടക്കുന്ന കൂട്ടായ്മകളും നിരോധിച്ചു. സർക്കാർ സ്ഥാപനങ്ങൾ പരമാവധി 70% ജീവനക്കാർ വീടുകളിലിരുന്നു ജോലി ചെയ്യാൻ അനുവദിക്കും. ഇൻഡോർ ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ എന്നിവ അടച്ചിട്ടിരിക്കുന്നത് തുടരും. എന്നാൽ പുറമേയുള്ള ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ എന്നിവയ്ക്ക് പരമാവധി 30 ആളുകളുമായി പ്രവർത്തിക്കാം. അകത്തുള്ള വ്യായാമ പരിശീലന ക്ലാസുകളുടെ നിരോധനം തുടരും.