കുവൈത്ത് സിറ്റി: ഒമിക്രോൺ വൈറസ് വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻകമിങ് യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി.വൈറസ് കുവൈത്തിൽ എത്താതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും അധികൃതർ സ്വീകരിച്ചുവരുന്നു.
യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. സംശയമുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പി.സി.ആർ പരിശോധന നടത്തുന്നു.72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആയവർക്കും അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്കും മാത്രമാണ് നേരത്തെ തന്നെ പ്രവേശനാനുമതി നൽകി വരുന്നത്.ക്വാറൻറീൻ വ്യവസ്ഥകളിൽ തൽക്കാലം മാറ്റം വരുത്തിയിട്ടില്ല.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഉൾപ്പെടെ നടപടികളിലേക്ക് ആവശ്യമെങ്കിൽ കടക്കും. പുതിയ വൈറസ് വകഭേദം കണ്ടെത്താൻ പി.സി.ആർ പരിശോധന പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാട്ടിൽനിന്നും ഇവിടെ എത്തിയ ശേഷം നടത്തുന്നതുമായ പി.സി.ആർ പരിശോധനയിൽ വിശ്വാസമർപ്പിച്ച് തൽക്കാലം നിലവിലെ ക്വാറൻറീൻ വ്യവസ്ഥ തുടരുന്നത്.
വൈറസ് വ്യാപിക്കുകയാണെങ്കിൽ ഇത് മാറ്റും.ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വിമാന സർവിസ് വിലക്കിയിട്ടുണ്ട്. കര, കടൽ അതിർത്തികളിലും പ്രവേശനം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഇതുവരെ രാജ്യത്ത് ഒമിക്രോൺ എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബീക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങൾക്കാണ് വ്യോമയാന വകുപ്പ് വിലക്കേർപ്പെടുത്തിയത്.
Omicron: Extreme caution at the airport