ദോഹ: ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്ത് നിന്ന് ഇത്തവണ 4,400 വിശ്വാസികൾ ഹജ് നിർവഹിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം. രാജ്യത്ത് നിന്നുള്ള തീർഥാടകർക്ക് സുഗമമായും സുരക്ഷിതമായും ഹജ് നിർവഹിക്കാൻ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
17 അംഗീകൃത ഹജ് ടൂർ ഓപ്പറേറ്റർമാരാണ് രാജ്യത്തുള്ളത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. തീർഥാടകർക്കും പൊതുജനങ്ങൾക്കും ഹജ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് 132 എന്ന ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ഹജ്ജിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി ഔഖാഫ് മന്ത്രാലയത്തിലെ ഹജ്, ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി പറഞ്ഞു. 2024 സെപ്റ്റംബർ 22 മുതലാണ് റജിസ്ട്രേഷൻ തുടങ്ങിയത്. 13,000 പേരാണ് അപേക്ഷ നൽകിയത്. ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായാണ് അപേക്ഷകരിൽ നിന്ന് 4,400 പേരെ തിരഞ്ഞെടുത്തത്.
തീർഥാടകർക്ക് താമസ സൗകര്യം, ഭക്ഷണം, ഭരണ നിർവഹണ സേവനങ്ങൾ, തുടർ പരിചരണം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് സൗദിയിൽ ഹജ് നിർവഹിച്ച് തിരികെ ഖത്തറിൽ എത്തിച്ചേരുന്നതു വരെയുള്ള യാത്രാ സൗകര്യം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് അംഗീകൃത ടൂർ ഓപ്പറേറ്റർമാർ നൽകുന്നത്.
ക്യാംപെയ്ൻ മാനേജർമാരും ഹജ് കോ ഓർഡിനേറ്റർമാരുമായി സമഗ്രമായ സഹകരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അൽ മിസിഫ്രി വിശദമാക്കി. തീർഥാടകരുടെയും ക്യാംപെയ്ൻ മാനേജർമാരുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്
Preparations complete 4,400 people Qatar perform Hajj this year