ദോഹ: ഖത്തറിൽ പാർപ്പിട സമുച്ചയം തകർന്ന് മരിച്ചവരിൽ മലയാളിയും. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ പ്രശസ്ത കലാകാരനുമായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (48- ഫൈസൽ കുപ്പായി) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹാമിൽ തകർന്നുവീണ നാലുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെടുത്തത്.
ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ ഒരു മരണം നേരത്തേ തന്നെ അധികൃതർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഫൈസലിന്റെ മരണവാർത്ത വെള്ളിയാഴ്ച രാത്രിവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ചിത്രകാരനും ഗായകനുമായി ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്ന ഫൈസലിനെ കെട്ടിടം തകർന്ന ദിനം മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഫൈസൽ രണ്ടു വർഷം മുമ്പാണ് ഖത്തറിലെത്തിയത്.
പാറപ്പുറവൻ അബ്ദുസ്സമദാണ് പിതാവ്. മാതാവ്: ഖദീജ. റബീനയാണ് ഭാര്യ. വിദ്യാർഥികളായ റന, നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് നാലുനില കെട്ടിടം തകർന്നുവീണത്. ഇവിടെനിന്ന് ഏഴു പേരെ രക്ഷാസംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ചയോടെ രണ്ടു സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.
Malayali among those killed in building collapse in Qatar