അബുദാബി: (gccnews.com) ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനത്തിനെതിരെ കർശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് സെൻററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യൻ രൂപ) ദിർഹമാണ് പിഴ ചുമത്തിയത്.
രേഖകളിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ സെൻററിലെ ചില ഡോക്ടർമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെൽത്ത് സെൻററിൻറെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ഇതിന് പുറമെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് ഹെൽത്ത് സെൻററുകൾ, നാല് പരിചരണ കേന്ദ്രങ്ങൾ, ഒരു ഡെൻറൽ ക്ലിനിക്, ഒക്യുപേഷനൽ മെഡിസിൻ സെൻറർ, ലബോറട്ടറി, മെഡിക്കൽ സെൻറർ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ഇലക്ട്രോണിക് റിപ്പോർട്ടിങ് നിയമങ്ങളുടെ ലംഘനം, അടിയന്തര കേസുകളിൽ മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാക്കാതിരിക്കുക, പകർച്ചവ്യാധി തടയുന്നതിൽ വീഴ്ച, മെഡിക്കൽ റെക്കോഡുകൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ഹോം കെയർ സർവീസ് രംഗത്തെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, രോഗിയുടെ സമ്മതമില്ലാതെയുള്ള ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വെല്ലുവിളികളും രോഗിയോട് വ്യക്തമാക്കാതിരിക്കുക, ആരോഗ്യ വിഭാഗത്തിൻറെ ലൈസൻസുള്ള പ്രഫഷനുകളെ നിയമിക്കുന്നതിൽ വീഴ്ച എന്നീ നിയമലംഘനങ്ങളാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
#Caught #lightning #test #didn't #follow #law #Harsh #action #health #center #crore #fine