ബഹ്റൈൻ : ബഹ്‌റൈനിലെ പഴയ തലസ്ഥാനമായ റാസ് റുമാൻ മുതൽ നൈം വരെ വ്യാപിച്ചുകിടക്കുന്ന വാണിജ്യ കെട്ടിടങ്ങളും പാർപ്പിട കേന്ദ്രങ്ങളും ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ബഹ്റൈൻ.
ഈ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് നാലായി തരം തിരിച്ചിട്ടുണ്ട്.വസ്തുവകകളുടെ അവസ്ഥ, ചരിത്രപരമായ മൂല്യം, നിർമ്മാണ സാമഗ്രികൾ എന്നിവ ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
യുനെസ്‌കോ നോമിനേഷന്റെ താത്കാലിക പട്ടികയിൽ ഹവാർ ഐലൻഡ്‌സ്, അവാലി ഓയിൽ സെറ്റിൽമെന്റ് എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ 150 വർഷമായി ബഹ്റൈനിൽ നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഓൾഡ് ടൗൺ മനാമ, ഇടംപിടിച്ചിട്ടുണ്ട്.
ബഹ്‌റൈന്റെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്ന റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ വസ്‌തുക്കളുടെ ചില ഭാഗങ്ങൾ നവീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് ബാക്ക നാഷണൽ ഹെറിറ്റേജ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. എന്നാൽ ഐതിഹാസികമായ കെട്ടിടങ്ങളോ വീടുകളോ പൂർണമായി പൊളിക്കാനോ പുനർനിർമിക്കാനോ അനുമതി നൽകില്ലെന്ന് അദ്ദേഹം അറിയിച്ചു.
മനാമയിലെ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗത്തിലെ അവതരണത്തിനിടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് ബഹ്റൈൻ വിനോദസഞ്ചാര മേഖലയെ വളർത്തുമെന്നും ഇത് ബഹ്‌റൈന് വലിയൊരു നേട്ടം ആണെന്നും അദ്ദേഹം അറിയിച്ചു.
Government plans to register historic sites in Bahrain as World Heritage Sites