ജിദ്ദ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദിയിൽ കണ്ടെത്തിയതോടെ പ്രവാസികള്‍ ആശങ്കയിൽ. ഗൾഫ് നാടുകളിൽ സൗദി അറേബ്യയിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണു രോഗബാധ കണ്ടെത്തിയത്.
അദ്ദേഹത്തെയും അടുത്തിടപഴകിയവരെയും ക്വാറന്റീനിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്നലെ മുതൽ സൗദിയിലേക്ക് നേരിട്ടു പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണ് വകഭേദം റിപ്പോർട് ചെയ്തിരിക്കുന്നത്. ഇനി സൗദിയിലേയ്ക്ക് വരാന്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതില്ല.
ഇന്ത്യയെ കൂടാതെ ഈജിപ്ത്, ഇന്തൊനീഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം എന്നീ രാജ്യക്കാർക്കും ഇന്ന് മുതൽ പ്രവേശിക്കാം. എല്ലാ വിമാനത്താവളങ്ങളിലും കര നാവികാതിര്‍ത്തിയിലും ഈ രാജ്യങ്ങളിലുള്ളവര്‍ക്കുള്ള വിലക്കെല്ലാം നീങ്ങി. എന്നാൽ പുതിയ സാഹചര്യത്തില്‍ വീണ്ടും കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ വരുമോ എന്ന ആശങ്കയിലാണു പ്രവാസികള്‍.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി, മലാവി , സാംബിയ , മഡഗാസ്കർ , അംഗോള , സീഷെൽസ് , മൗറീഷ്യസ് , കൊമോറോസ് ഉൾപ്പെടെ 14 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു സൗദി അറേബ്യ നേരത്തെ താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . ഈ രാജ്യങ്ങളിൽ നിന്നു നേരിട്ടോ അല്ലാതെയോ വരുന്ന സൗദികളല്ലാത്തവരുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചു.
Omicron; Expatriates in Saudi worried