ഷാർജ: ( gcc.truevisionnews.com ) ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഇടപെടലുമായി ഇന്ത്യൻ കോൺസുലേറ്റ്. കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവെച്ചു. ഇന്ന് ഷാർജയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു.
ഇത് അംഗീകരിച്ചാണ് കോൺസുലേറ്റിന്റെ ഇടപെടൽ. അതേസമയം മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ ഭർത്താന് നിധീഷിന്റെ കുടുംബം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചിക (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടർന്നാണ് മരണമെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്ന് വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.
സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിലാണ് കേസ്.
Vipanchika daughter's funeral postponed; Consulate intervenes at mother's request