അബുദാബി: യുഎഇയിലെ മറ്റു എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു ഇഡിഇ സ്കാനർ പരിശോധന നിർബന്ധമാക്കുന്നു. ഈ മാസം 19 മുതൽ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു. വ്യക്തിഗത വിവരങ്ങളൊന്നും ശേഖരിക്കാതെയുള്ള ഈ പരിശോധനയിൽ ഫലം ഉടൻ അറിയാം. ഇഡിഇയിൽ ചുവപ്പ് തെളിയുന്നവരെ 20 മിനിറ്റിനകം ഫലമറിയാവുന്ന സൗജന്യ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും.
രോഗമില്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ പ്രവേശനം അനുവദിക്കൂ. രോഗം സ്ഥിരീകരിച്ചാൽ ക്വാറന്റീനിലേക്കു മാറ്റും.തുടർച്ചയായ കോവിഡ് പരിശോധനകളിലൂടെ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും കണ്ടെത്തി നടപടി സ്വീകരിക്കുകയാണ്. എമിറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു ഗ്രീൻ പാസ് സംവിധാനം നിലവിലുണ്ട്.
ഉയർന്ന വാക്‌സിനേഷൻ നിരക്ക് ഉൾപ്പെടെ പ്രതിരോധ, മുൻകരുതൽ നടപടികളിലൂടെ രോഗവ്യാപന തോത് അബുദാബിയിൽ വളരെ കുറവാണ്. ഇതു നിലനിർത്താനാണ് അതിർത്തിയിൽ പരിശോധന നിർബന്ധമാക്കുന്നത്. മാളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, സിനിമ ശാലകൾ എന്നിവ ഉൾപ്പെടെ അബുദാബിയിലെ പൊതു സ്ഥലങ്ങളിൽ ഇഡിഇ സ്കാനർ പരിശോധന നിലവിലുണ്ട്.
രാജ്യത്ത് രോഗവ്യാപന തോതിൽ വർധന പ്രകടമായ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. നേരത്തെ അതിർത്തിയിലെ റാപ്പിഡ് പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കോവിഡ് കുറഞ്ഞതോടെ എടുത്തുകളഞ്ഞ നിയന്ത്രണമാണ് പുനരാരംഭിക്കുന്നത്.
Abu Dhabi Access: EDE Scanner Testing from 19th