ദുബൈ:(gcc.truevisionnews.com) ദുബൈയിലെ ജബൽ അലി വ്യാവസായിക മേഖലയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരുടെ വിചാരണ ആരംഭിച്ചു. മൂന്ന് പേരും ഏഷ്യൻ വംശജരാണ്.
പ്രതികളിൽ രണ്ടുപേർ നഗരത്തിലുടനീളം സ്വവർഗ ബന്ധത്തിന് ആളെ അന്വേഷിച്ച് വാഹനത്തിൽ ചുറ്റുകയായിരുന്നു. ഒടുവിൽ ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1ൽ രണ്ട് പുരുഷന്മാരെ കണ്ടെത്തി. എന്നാൽ കാറിലെത്തിയവരുടെ ആവശ്യം രണ്ടുപേരും സമ്മതിക്കാത്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് ദുബൈ പോലീസിന്റെ റിപ്പോർട്ടിനെ ഉദ്ദരിച്ച് അറബ് ദിനപത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയും കാറിലെത്തിയവർ പിന്തുടർന്നു. അവരിലൊരാൾ സഹായത്തിനായി തന്റെ സുഹൃത്തിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയും സമീപത്തുള്ള റസ്റ്റോറന്റിനടുത്തേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. റസ്റ്റോറന്റിന് സമീപമുള്ള മണൽ പ്രദേശത്തുവെച്ച് അടിപിടി ഉണ്ടാകുകയും ഇതിൽ ഒരാൾ കുത്തേറ്റ് മരണപ്പെടുകയും ചെയ്തു. ഇയാൾക്ക് ഒന്നിലധികം തവണ കുത്തേറ്റിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റൊരാൾക്ക് അടിപിടിയിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റസ്റ്റോറന്റിന്റെ ഉടമയാണ് രണ്ടുപേർ ചലനമറ്റ് കിടക്കുന്നതായി പോലീസിൽ അറിയിച്ചത്.
ഉടൻതന്നെ സംഭവസ്ഥലത്തേക്ക് പോലീസ് പട്രോളിങ് സംഘവും സിഐഡി ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും എത്തി. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്കും മാറ്റി. 24 മണിക്കൂറിനുള്ളിൽ ദുബൈ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷനാണ് കൈമാറിയിരിക്കുന്നത്.
man died in dubai for refusing consent to homosexual relationship