മസ്കത്ത്: വായുമർദ്ദത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുസന്ദം, ദാഹിറ, ബുറൈമി, ദോഫാർ, വടക്കൻ ബത്തിന, തെക്കൻ ബത്തിന, ദാഖിലിയ, മസ്കത്ത്, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്.
ഇടിയും അനുഭവപ്പെടും. ആലിപ്പഴവും വർഷിച്ചേക്കും.മണിക്കൂറിൽ 28 മുതൽ 64 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ആഘാതം കൂടുതൽ ശക്തമാകുക ചൊവ്വാഴ്ചയായിരിക്കുമെന്നും ഇത് ബുധനാഴ്ചവരെ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർഷകരും കന്നുകാലിവളർത്തുന്നവരും തേനീച്ചവളർത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Heavy rain and wind likely in Oman till Wednesday