ദുബൈ: (gcc.truevisionnews.com)യു.എ.ഇയിലെ അമുസ്ലീം ആരാധനാലയങ്ങൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. ഫ്രീസോണിൽ ഉൾപെടെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കായാണ് ഫെഡറൽ നാഷനൽ കൗൺസിൽ കരട് നിർദേശം പുറത്തിറക്കിയത്.
സമൂഹത്തിൽ സഹിഷ്ണുതയും സഹവർത്വിത്തവും ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. മുസ്‌ലിം ഇതര വിഭാഗങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തരംതിരിക്കുന്നതിനുമായി കമ്മിറ്റി രൂപവത്കരിക്കും.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകൾ പരിഗണിച്ച് സമിതിയുടെ ഘടന, പ്രവർത്തനം, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും. ലൈസൻസ് നൽകിയ ആരാധനാലയങ്ങളെ കുറിച്ച് രേഖപ്പെടുത്താൻ രജിസ്ട്രി രൂപവത്കരിക്കും. ഫ്രീ സോണിലെ പ്രാർഥന മുറിക്കും അനുമതി തേടണം.
ആരാധനാലയങ്ങൾക്ക് യു.എ.ഇ ബാങ്ക് അക്കൗണ്ട് നിർബന്ധം. നിലവിലെ ആരാധനാ കേന്ദ്രങ്ങൾ ആറ് മാസത്തിനകം നിയമവിധേയമാക്കണം. നിയമം ലംഘിച്ചാൽ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയീടാക്കുമെന്നും നിർദേശത്തിൽ പറയുന്നു.
New guidelines for non-Muslim places of worship in the UAE have been released