നെടുമ്പാശ്ശേരി: (gccnews.in) സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന് പങ്കെടുക്കാൻ കൂടുതൽ പേർക്ക് അവസരം ലഭിച്ചു. 222 പേർക്ക് കൂടിയാണ് കേരളത്തിൽനിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സീറ്റ് അനുവദിച്ചത്. കാത്തിരിപ്പ് പട്ടികയിലുള്ള 1413 മുതൽ 1634 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടവർ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേമെന്‍റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിൽ പണമടക്കണം. കോഴിക്കോട് 3,53,313, കൊച്ചി 3,53,967, കണ്ണൂർ 3,55,506 എന്നീ ക്രമത്തിലാണ് തുക അടക്കേണ്ടത്.
അപേക്ഷ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 16,344 രൂപ അധികം അടക്കണം. പണമടച്ച രസീത്, ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, സർക്കാർ അലോപ്പതി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിൽ ഓരോ തീർഥാടകനും വേണ്ടിയുള്ള മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോറവും അനുബന്ധ രേഖകളും എന്നിവ ജൂൺ പത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണമെന്ന് എക്സി. ഓഫിസർ പി.എം. ഹമീദ് അറിയിച്ചു.
Opportunity for 222 more people to perform Hajj