മസ്കത്ത്: അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാനെ ബാധിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികളും സഞ്ചാര ദിശകളും വിശകലനം ചെയ്ത് പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ് സി.എ.എ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചുഴലിക്കാറ്റ് പൊതുവെ ഒമാനെ ബാധിക്കാനുള്ള സാധ്യത കുറവാണ്.
ചുഴലിക്കാറ്റ് ഒമാൻ തീരത്തുനിന്ന് 1020 കിലോമീറ്റർ അകലെയാണെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ബിപർജോയ്’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.
അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് ആണ് കാറ്റിന്‍റെ സഞ്ചാരദിശ. ചുഴലികാറ്റിന്‍റെ ഭാഗമായുണ്ടായ മേഘങ്ങൾ ഒമാനി തീരത്ത് നിന്ന് 630 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 118മുതൽ 120 കി.മീറ്റർ വേഗതയിലോണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് പാക്കിസ്താനിലേക്കോ ഇന്ത്യയിലേക്കോ നീങ്ങാനോ കടലിൽ പതിക്കാനോ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ റാഷിദ് അൽ ഖദുരി പറഞ്ഞു. സുൽത്താനേറ്റിനെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തതമാക്കി.
Beporjoy; Oman will not be affected for three days -CAA