കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ ഏതൊക്കെ നിയമലംഘനങ്ങൾക്ക് പിഴ നൽകേണ്ടി വരുമെന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. എന്നാൽ നിയമത്തിൽ എല്ലാത്തരം ലംഘനങ്ങൾക്കുമുള്ള പിഴയും തടവുശിക്ഷയും കൃത്യമായി നിർവചിച്ചിട്ടുണ്ട്.
ചുവപ്പ് സിഗ്നൽ മറികടന്നാൽ 150 ദിനാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാർ, മൊബൈൽ ഫോൺ ഉപയോഗത്തിന് 75 ദിനാർ എന്നിങ്ങനെയാണ് പ്രധാന പിഴകൾ. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്.
പൊലീസ് നിരീക്ഷണത്തിൽ പിടിക്കപ്പെടുന്നത് കൂടാതെ,വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് പിടിയിലാകുന്നത് എഐ ക്യാമറകളിലൂടെയാണ്. പലരും സിഗ്നലിൽ വാഹനം നിർത്തിയിടുമ്പോൾ മൊബൈൽ ഫോൺ എടുത്ത് ഉപയോഗിക്കാറുണ്ട്. ഇവ 16 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പനോരമിക് ക്യാമറകളിൽ പതിയും. ഗതാഗത കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് 75 ദിനാർ പിഴ ചുമത്തും. ഇത് ആവർത്തിച്ചാൽ പിഴത്തുക വർധിക്കും.
അതുപോലെ വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും ഡ്രൈവർ ഭക്ഷണം കഴിക്കുന്നതും അശ്രദ്ധ മൂലമുള്ള ലംഘനങ്ങളുടെ പട്ടികയിലാണ്. ഇതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി 75 ദിനാർ പിഴ ഈടാക്കും. ഒരു വിദേശിയുടെ പേരിൽ ഒരു വാഹനം മാത്രമേ റജിസ്ട്രേഷൻ അനുവദിക്കൂ.
10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 50 ദിനാർ പിഴ. മുതിർന്നവർ ഇല്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തിൽ ഇരുത്തിയിട്ട് പോയാലും 50 ദിനാർ പിഴ ലഭിക്കും. ഹൈവേകളിലും റിങ് റോഡുകളിലും അനുവദിച്ചിട്ടുള്ള വേഗതയിൽ നിന്ന് വളരെ കുറഞ്ഞ വേഗതയിൽ പോയാലും 30 ദിനാർ പിഴ ഈടാക്കും. ഏറ്റവും കുറഞ്ഞ പിഴത്തുക 15 ദിനാറാണ്. അത് അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനാണ്.
#Makeup #restricted#driving#Kuwait#punished