ദോഹ: (gcc.truevisionnews.com) അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ അറസ്റ്റിൽ. ഇരുവരെയും നാടുകടത്താനാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പ് അധികൃതരും ചേർന്നാണ് ഇരുവർക്കുമെതിരെ നിയമ നടപടി സ്വീകരിച്ചത്.
കോസ്മെറ്റിക് സേവനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നൽകിയ പരസ്യങ്ങളാണ് ഇരുവരെയും കുടുക്കിയത്. പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ഇവർ. തുടർന്നാണ് ലൈസൻസില്ലാതെയാണ് ഇരുവരും കോസ്മെറ്റിക് സേവനങ്ങൾ നൽകിയിരുന്നതെന്ന് കണ്ടെത്തിയത്.
അറസ്റ്റിലായ പ്രതികളെ ഉടൻ നാടുകടത്തുമെന്നു മാത്രമല്ല രാജ്യത്തേക്ക് പ്രവേശനവിലക്കുള്ളവരുടെ പട്ടികയിൽ ഇവരുടെ പേര് ചേർക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളിൽ പൊതുജനങ്ങൾ ആകൃഷ്ടരാകരുതെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും രാജ്യത്തെ അംഗീകൃത ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നു മാത്രമേ സേവനങ്ങൾ സ്വീകരിക്കാവൂയെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെയും ഡോക്ടർമാരുടെയും അംഗീകാരം എന്ന ലിങ്കിൽ പ്രവേശിച്ചാൽ കൃത്യമായി അറിയാം. ലൈസൻസില്ലാതെയുള്ള ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ [email protected] എന്ന ഇ-മെയിൽ വിലാസത്തിലൂടെ അധികൃതരെ അറിയിക്കുകയും ചെയ്യാം.
Two foreigners arrested Qatar for providing cosmetic medical services without license