ദുബായ്: (gcc.truevisionnews.com) അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും ദുബായിൽ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 376 ദിർഹം എന്ന നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗൾഫ് മേഖലയിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് സ്വർണവില ഗ്രാമിന് 380 ദിർഹത്തിനടുത്തേക്ക് എത്തുമെന്നായിരുന്നു നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും പ്രതീക്ഷ. എന്നാൽ ഈ മാസം 19 മുതൽ വില ഈ നിലയിൽ തന്നെ തുടരുകയാണ്.
ആഗോള വിപണിയിൽ പുതിയ വാരം ആരംഭിച്ചപ്പോൾ അപ്രതീക്ഷിതമായി സ്വർണവില ഔൺസിന് 8 യുഎസ് ഡോളറിൽ അധികം കുറഞ്ഞ് 3,362 ഡോളർ എന്ന നിലയിലെത്തി. സാധാരണഗതിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും അമേരിക്ക ഇറക്കുമതി തീരുവ വർധിപ്പിച്ചപ്പോഴും സ്വർണവില കുതിച്ചുയർന്നിരുന്നു.
ഇപ്പോഴത്തെ മധ്യപൂർവദേശത്ത് വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കണക്കിലെടുക്കുമ്പോൾ വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ വിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് സ്വർണ വ്യാപാരികൾ പറഞ്ഞു. അതേസമയം, യുഎഇയിലെ സ്വർണാഭരണ വിപണിയിൽ പുതിയ പ്രമോഷനുകളുടെയും കാഷ്ബാക്ക് ഓഫറുകളുടെയും പ്രളയമാണ്. ദുബായ് വേനൽ വിസ്മയ (ഡിഎസ്എസ്)ത്തിന്റെ ഭാഗമായി സ്വർണ നറുക്കെടുപ്പുകളും ഉടൻ ആരംഭിക്കും.
പണിക്കൂലിയിലോ മറ്റ് കിഴിവുകളിലോ ലഭിക്കുന്ന ഏതൊരു ആനുകൂല്യവും സ്വർണം വാങ്ങുന്നവർക്ക് അൽപം ലാഭം നേടാൻ സഹായിക്കും. സ്വർണ്ണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നിലവിലെ നിലവാരത്തിൽ നിന്ന് വില ഉയരുമെങ്കിൽ ലാഭമെടുക്കാൻ ഇത് സമയമാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, നിലനിർത്തുന്നതാണ് ഉചിതമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Gold prices drop Dubai deluge offers the market