റിയാദ് : സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾക്കെതിരെ സൗദിയിൽ ശക്തമായ നടപടി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതുവരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്.
ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ വരെ ഇങ്ങനെ ശിക്ഷാനടപടി നേരിട്ടവയിൽ ഉൾപ്പെടും. നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ.
എന്നാൽ പലരും സൗദി പൗരന്മാരുടെ പേരിൽ ലൈസൻസ് നേടി അതിന്റെ മറവിൽ ബിസിനസ് നടത്തുകയാണ് പതിവ്. ഇതിനാണ് സൗദിയധികൃതർ മൂക്കുകയറിടുന്നത്. തൊഴിൽ വിസയിൽ സൗദിയിലെത്തി സ്‍പോൺസർമാരുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ബിനാമി ഗണത്തിൽ വരുന്നതാണ്.
ഇങ്ങനെയുള്ള ബിനാമി സ്ഥാപനങ്ങൾക്ക് നിയമലംഘനം ഒഴിവാക്കി നിയമാനുസൃതമായി മാറാൻ അടുത്ത വർഷ ഫെബ്രുവരി വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ സ്‍പോൺസർമാരുടെ പേരിൽ സ്ഥാപനം നടത്തുന്നവർ നിക്ഷേപ ലൈസൻസ് നേടി സ്വന്തം പേരിലേക്ക് മാറ്റണം. അല്ലെങ്കിൽ സ്ഥാപനം സ്‍പോൺസർക്ക് തന്നെ കൈമാറി നിയമാനുസൃതമാക്കണം
Strong action in Saudi against benami businesses