ദുബായ്: ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യകളും കോവിഡാനന്തര കാലത്ത് വൈദ്യ ശാസ്ത്ര രംഗത്തെ മാറ്റങ്ങളും പരിചയപ്പെടുത്തുന്ന അറബ് അരോഗ്യ പ്രദർശനം വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങി. രോഗ നിർണയത്തിന് ഉപയോഗിച്ചിരുന്ന സങ്കീർണ ഉപകരണങ്ങൾ കയ്യിലൊതുങ്ങുന്ന ഉപകരണങ്ങൾക്കു വഴി മാറുന്ന കാഴ്ച മുതൽ വരാൻ പോകുന്ന രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്ന ആധുനിക ചികിത്സാ രീതികൾ വരെ ആരോഗ്യ പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
രക്ത പരിശോധനയിലൂടെയും സ്കാനിങ്ങിലൂടെയും കണ്ടെത്തിയിരുന്ന പല ശാരീരിക പ്രയാസങ്ങളും കൈക്കുമ്പിളിൽ ഒതുങ്ങുന്ന ഉപകരണത്തിന്റെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെ കണ്ടെത്താൻ സഹായിക്കുന്ന മെഷീനുകളും മനുഷ്യ ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുന്ന സിറിഞ്ചും സങ്കീർണ ശസ്ത്രക്രിയകളെ ലളിതമാക്കുന്ന റോബട്ടിക് സർജറി ഉപകരണങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കിരീടാവകാശ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നിവർ ആരോഗ്യ മേള സന്ദർശിച്ചു.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടു ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നു. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കൾ, മരുന്നു നിർമാണ കമ്പനികൾ, ആശുപത്രികൾ ഉൾപ്പെടെ ആയിരണക്കണക്കിനു സ്ഥാപനങ്ങൾ 4 ദിവസത്തെ മേളയുടെ ഭാഗമാണ്. മേള ഫെബ്രുവരി 2നു സമാപിക്കും അത്യാധുനിക ഇമേജിങ് ഉപകരണങ്ങൾ മുതൽ, ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്പോസബിൾ ഉപകരണങ്ങൾ വരെ മേളയിലുണ്ട്. ശസ്ത്രക്രിയയിലെ പുതു സങ്കേതങ്ങൾ മുതൽ കൃത്രിമ അവയവങ്ങളിലെ ഏറ്റവും പുതിയ കണ്ടുപിടിത്തം വരെ 2022ലെ അറബ് ആരോഗ്യ മേളയിൽ ഉറപ്പിച്ച കരാറുകളുടെ മൂല്യം 280 കോടി ദിർഹമാണ് (63,000 കോടി രൂപ).
Arab Health Exhibition kicks off with modern medical pulse