മസ്കത്ത്: ഈ വർഷത്തെ ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അപേക്ഷകരുടെ എണ്ണം 50,000ത്തോട് അടുക്കുന്നു.
ഇതിനകം 42,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.ഇതില്‍ 2,736 പേര് വിദേശികളാണ്.
ഫെബ്രുവരിയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. രജിസ്ട്രേഷന് മാര്‍ച്ച് നാലിന് അവസാനിക്കും. ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന് ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നാണ്, 4,349 അപേക്ഷകര്‍.
മസ്കത്ത് (3,526), ദാഹിറ (1,259), അല്‍ വുസ്ത (131), ദോഫാര്‍ (1,947), മുസന്ദം (177), ബുറൈമി (337), വടക്കന്‍ ബാത്തിന (3,650), തെക്കന്‍ ബാത്തിന (2,319), വടക്കന്‍ ശര്‍ഖിയ (2,337), തെക്കന്‍ ശര്‍ഖിയ (1,608) എന്നിങ്ങനെയാണ് വിവിധ ഗവര്ണറേറ്റുകളില്നിന്നുള്ള അപേക്ഷകരുടെ എണ്ണം.
ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 21നാണ് തുടങ്ങിയത്. 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും താമസക്കാർക്കും മാർച്ച് നാലുവരെ https://hajj.om/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
സിവിൽ നമ്പർ, വ്യക്തിഗത ഐ.ഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകി രജിസ്ട്രേഷൻ നടത്താം. ഈ വർഷം ഒമാനിൽനിന്ന് ആകെ 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. എങ്കിലും ക്വോട്ടയിൽ വൻ വർധനയൊന്നും ഉണ്ടായിട്ടില്ല.
അതേസമയം, ഈ വർഷം എത്ര സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും അവസരം ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലേ ഇത് അറിയാൻ കഴിയുകയുള്ളൂ. നറുക്കെടുപ്പിലൂടെയായിരിക്കും ഹജ്ജിന് പോകുന്നവരെ കണ്ടെത്തുക.
കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളുമടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു.
Online Hajj Registration to 50,000