മസ്കത്ത്: രാജ്യത്തെ കൃഷിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദോഫാറിൽനിന്ന് 50,000ത്തിൽ അധികം കാക്കകളെയും മൈനകളേയും ഇല്ലാതാക്കിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഈ വർഷം ഫെബ്രുവരി 25 വരെയുള്ള കാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള 52,248 പക്ഷികളെയാണ് ഇല്ലാതാക്കിയത്.
ഇതിൽ 36,509 മൈനകളും 15,739 ഇന്ത്യന്‍ കാക്കകളും ഉൾപ്പെടും. സലാല, താഖ, മിർബാത്ത്, സദ എന്നീ വിലായത്തുകളിലായിരുന്നു പരിസ്ഥിതി അതോറിറ്റിയുടെ കാമ്പയിൻ.
തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദോഫാർ തുടങ്ങി സുൽത്താനേറ്റിന്റെ മിക്ക ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ ഇത്തരം പക്ഷികളുടെ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതി വിവര കണക്കുൾ സൂചിപ്പിക്കുന്നുവെന്ന് ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറലും ഗവർണറേറ്റിലെ ആക്രമണകാരികളായ പക്ഷികളെ ചെറുക്കുന്നതിനുള്ള ദേശീയ കാമ്പയിനിന്റെ ഉപസമിതി തലവനുമായ താലിബ് ബിൻ അലി അൽ അബ്രി പറഞ്ഞു.
ദോഫാറിലാണ് കാമ്പയിൻ തുടങ്ങിയിരിക്കുന്നതെങ്കിലും വരുമാസങ്ങളിൽ മസ്കത്ത്, വടക്കൻ ബാത്തിന എന്നിവയുൾപ്പെടെയുള്ള മറ്റു ഗവർണറേറ്റുകളിലും ഇത്തരം പക്ഷികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടി തുടരും.
പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെണിവെച്ച് പിടിക്കുന്നതിനു പുറമെ എയർഗൺ ഉപയോഗിച്ചും ഇവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
രാജ്യത്ത് മൈനകളുടെയും കാക്കകളുടെയും ശല്യം വർധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയത്. കൃഷികളും മറ്റും നശിപ്പിച്ച് വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവവരുത്തുന്നത്.
ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെ പറ്റിയും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഒമാനിൽ 1,60,000ൽ അധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പരിസ്ഥിതി അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു.
പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയിലും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
മറ്റു പക്ഷികളുടെ മുട്ടകൾ മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യതക്ക് ഭീഷണിയാവുന്നുണ്ട്. ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് മൈനയെ സാധാരണയായി കണ്ടുവരുന്നത്. കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്.
സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ.
താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ട് ശതമാനവുമാണ് മൈനകൾ. ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീത ഫലം ഒഴിവാക്കാനാണിത്.
More than 50,000 crows and minas have been eliminated from agriculture and other threats