ഷാർജ: റമദാൻ ടെന്റുകൾ നിർമിക്കുന്നവർക്ക് കർശന നിർദ്ദേശവുമായി ഷാർജ. ഇഫ്താർ ഭക്ഷണ വിതരണത്തിനും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി നിർദേശം പുറപ്പെടുവിച്ചു. ടെന്റുകളിലെ തീപിടിത്തം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമായും നിർദേശങ്ങൾ. ‘റമദാൻ സേഫ്’ എന്ന പേരിൽ കാമ്പയിനും ആരംഭിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും ഷാർജ റേഡിയോയിലൂടെയും പ്രചാരണം ശക്തിപ്പെടുത്തും.ടെന്റുകൾ ആവശ്യത്തിന് സ്ഥലമുള്ളതായിരിക്കണം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണം ടെന്റുകളുടെ ഉള്ളിൽ ഓവൻ, ഭക്ഷണം പാചകം ചെയ്യുന്ന ഉപകരണങ്ങൾ തുടങ്ങിയവ അനുവദനീയമല്ല പുറത്തുനിന്ന് ഉണ്ടാക്കികൊണ്ടുവന്ന ഭക്ഷണം മാത്രമേ അനുവദിക്കൂ. എ.സി ഇല്ലാത്ത ടെന്റുകൾക്ക് സമീപം എയർ ഹാൻഡ്ലിങ് യൂനിറ്റുകൾ സജ്ജീകരിക്കണം.
ടെന്റുകളുടെ തുണിയും ലൈറ്റുകളും തമ്മിൽ 50 സെന്റീമീറ്ററെങ്കിലും അകലം വേണം. ഇലക്ട്രിക്കൽ സാധനങ്ങൾ പൈപ്പ് കൊണ്ട് കവർ ചെയ്തിരിക്കണം. ടെന്റിന് ഉപയോഗിക്കുന്ന തുണികളും ഇന്റീരിയറും തീപിടിക്കാത്ത വസ്തുക്കൾകൊണ്ടാവണം, ടെന്റിന് പുറത്ത് അഗ്നിരക്ഷാ യൂനിറ്റ് സ്ഥാപിക്കണം, ആവശ്യത്തിന് ഫയർ എക്സ്റ്റിങ്ങ്യൂഷറുകൾ സ്ഥാപിക്കണം, സുരക്ഷയുടെ ചുമതലയുള്ള ഒരാളെയെങ്കിലും നിയമിക്കണം,
അത്യാവശ്യഘട്ടത്തിൽ സിവിൽ ഡിഫൻസുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നയാളായിരിക്കണം, തീപിടിക്കുന്ന വസ്തുക്കളോ മാലിന്യമോ ഗ്യാസോ ടെന്റിനുള്ളിലോ ചുറ്റുപാടുകളിലോ സൂക്ഷിക്കരുത്, അടിയന്തര ഘട്ടങ്ങളിൽ അതിവേഗത്തിൽ എല്ലാവരെയും ഒഴിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യമുണ്ടായിരിക്കണം, എല്ല ടെന്റുകൾക്കും പുറത്തേക്ക് രണ്ടു വഴിയുണ്ടാവണം എന്നിവയാണ് നിർദ്ദേശങ്ങൾ.
Sharjah issues directive to those making Ramadan tents