ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികൾ മൂന്നായി . മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ ആണ് ശനിയാഴ്ച തിരിച്ചറിഞ്ഞത് .ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മൂന്നു മലയാളികളക്കം മരിച്ചവരുടെ എണ്ണം അഞ്ചായി.
മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്. കാസർഗോഡ് പുളിക്കൂർ സ്വദേശിയായ അഷ്‌റഫ് ഒരു മാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന. ഒരുവയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ചയോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.
Two more Malayalees were killed in the building collapse incident in Qatar