കുവൈത്ത് സിറ്റി: ഡെന്മാർക് തലസ്ഥാനമായ കോപൻഹേഗനിൽ ഖുർആൻ പകർപ്പും തുർക്കിയ പതാകയും കത്തിച്ച സംഭവത്തിൽ കുവൈത്ത് അപലപിച്ചു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനിൽ നടന്ന പ്രകോപനപരമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദ്വേഷവും തീവ്രവാദവും ചെറുക്കുന്നതിനും ഖുർആനും മുസ്ലിം ചിഹ്നങ്ങൾക്കും എതിരായ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സർക്കാറുകളോടും കുവൈത്ത് ഉണർത്തി. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ പ്രതിക്കൂട്ടിലാക്കണം.
അഭിപ്രായസ്വാതന്ത്ര്യം ഇസ്ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ വ്രണപ്പെടുത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം എടുത്തു പറഞ്ഞു.
Kuwait condemns Quran burning incident