31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി

31 ദിവസം, ചവിട്ടിയത് 3127 കി.മീ; മുയൽ തോറ്റു, വിനോയ് സൈക്കിൾ ചവിട്ടി
Nov 30, 2021 02:31 PM | By Kavya N

ദുബായ് : സൈക്കിൾ യാത്രയ്ക്കിടയിൽ മുയൽ കുറുകെ ചാടി തലപൊട്ടിയിട്ടും വാശിയോടെ വിനോയ് ചവിട്ടിയത് 65 കിലോമീറ്റർ. പരുക്കേറ്റിട്ടും ദിവസവും 100 കിലോമീറ്റർ പൂർത്തിയാക്കുമെന്ന ലക്ഷ്യത്തോടെ കുതിപ്പുതുടർന്ന് 31 ദിവസം കൊണ്ട് വിനോയ് കീഴടക്കിയത് 3127 കി.മീ. ദുബായ് ഫിറ്റ്നസ് ചാലഞ്ചിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാലക്കാട് ഇരട്ടയാൽ പാലൂപ്പറമ്പിൽ വിനോയ് വിക്ടർ ജോർജ് (34) ഇത്രയും ദൂരം പിന്നിട്ടത്.

പത്തുവർഷം മുൻപ് ഫുട്ബോൾ കളിക്കുമ്പോൾ വീണ് തുടയെല്ല് ഒടിഞ്ഞ് പകരം സ്റ്റീൽ റോഡും രണ്ട് സ്ക്രൂവും കാലിൽ ഇട്ടിട്ടുണ്ട്. രണ്ടു വർഷം മുൻപ് ബാഡ്മിന്റൻ കളിക്കിടെ വീണ് പൊട്ടി ആറ് സ്ക്രൂ തോളിലുമുണ്ട്. ഇവ വച്ചാണ് ഈ യാത്രകളെയെല്ലാം നടത്തിയതെന്ന് അറിയുമ്പോഴാണ് ഈ നിശ്ചയദാർഢ്യത്തിനു മുന്നിൽ ആരും സല്യൂട്ടടിക്കുക.

കഴിഞ്ഞ വർഷം ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൈക്കിൾ ചവിട്ടുന്ന ചിത്രം കണ്ട് ആവേശം കയറിയാണ് സൈക്കിൾ വാങ്ങിയത്. ശമ്പളത്തിന്റെ മുക്കാലും തീർന്നെങ്കിലും അത് നഷ്ടമായിക്കരുതാതെ സൈക്കിൾ സവാരിക്കിറങ്ങുകയായിരുന്നെന്ന് അൽഷെറാവി ഗ്രൂപ്പ് കമ്പനി ജീവനക്കാരനായ വിനോയ് പറഞ്ഞു.

ബന്ധുവായ സജു പൗലോസ് 111 ദിവസം തുടർച്ചയായി ചവിട്ടി 100 കി.മീ പിന്നിട്ടതും ആവേശമായി. മുസരീസ് സൈക്കിൾ ക്ലബ്, മാള സൈക്ലിങ് ക്ലബ്, കേരള റൈഡേഴ്സ്,ഡിഎക്സ്ബി റൈഡേഴ്സ് തുടങ്ങിയവയിലെല്ലാം അംഗത്വമെടുത്ത് മണിമുഴക്കി യാത്ര തുടർന്നു. എല്ലാദിവസവും ഓഫിസിൽ നിന്നെത്തി രാത്രി 8.30 മുതൽ പുലർച്ചെ 12.30 വരെയാണ് സൈക്കിൾ ചവിട്ടുന്നത്.

പുലർച്ചെ ആറിന് മകളെ സ്കൂളിൽ കൊണ്ടു വിട്ട ശേഷം വന്ന് ഒരു മണിക്കൂർ ബാഡ്മിന്റനും കളിക്കും. കേരള റൈഡേഴ്സും മറ്റുള്ളവരും തന്ന പിന്തുണച്ചതിനും വിനോയ് നന്ദി പറയുന്നു. എല്ലാ പിന്തുണയുമായി ഭാര്യ അരുണിമയും മകൾ വിയ മരിയയും വിനോയ്ക്ക് ഒപ്പമുണ്ട്.

31 days, trampled 3127 km; The rabbit lost and Vinoy rode his bicycle

Next TV

Related Stories
Top Stories