ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ രക്ഷിതാവിന്റെ പേരിൽ സ്ഥാപനം 15,000 രൂപ ദീർഘകാലത്തേയ്ക്ക് ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി.
യുഎഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കുന്നത്. ദുബായിലെ ഓഹരി വിപണന സ്ഥാപനമായ സെവൻ ക്യാപിറ്റൽസിന്റെ സിഇഒ ഷഹീനാണു പദ്ധതി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്. യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ 15 വയസിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാവിന്റെ പേരിലാണു പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുക.
18 വയസിന് ശേഷമോ വർഷങ്ങൾക്കു ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വൻതുക ലഭ്യമാക്കാൻ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീൻ പറഞ്ഞു. ഇതിനായി കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കളിൽ അർഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ 100 കുട്ടികൾക്കായാണു നിക്ഷേപം നടത്തുക.
അർഹതയുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ തങ്ങളെ ബന്ധപ്പെടാമെന്നും അറിയിച്ചു. യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഇപ്പോൾ ഇതിനായി പരിഗണിക്കുന്നത്. ഇവരിൽ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താനും സ്ഥാപനം മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Educational assistance scheme for children of expatriates who died of covid in the UAE