ദമാം: നീണ്ട 20 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള പ്രവേശനം ഇന്നലെ അർധരാത്രിമുതൽ ആരംഭിക്കാൻ സൗദി അറേബിയയും, 15 മുതൽ രാജ്യാന്തര വിമാനങ്ങൾ തുടങ്ങുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചതോടെ ഏറെ ആശ്വാസത്തിലായിരുന്നു സൗദി പ്രവാസികൾ. എന്നാൽ, കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ തുറന്ന ആകാശം വീണ്ടും അടയ്ക്കപ്പെടുന്ന ഭീതിയിലായി ഇവർ.
സൗദി വിമാന സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകിയ ആദ്യ ദിവസം തന്നെ വൈറസ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് യാത്രയെ സംബന്ധിച്ച ആശങ്കകൾ പിന്നെയും വർധിപ്പിച്ചു. തൊട്ടു പിന്നാലെ യുഎയിലും രോഗം റിപ്പോർട്ട് ചെയ്തതോടെ കണ്ടകശനി മാറാതെ ഉഴലുകയാണ് സൗദി പ്രവാസികൾ. ഇതോടെ, കോവിഡ് ആരംഭിച്ചത് മുതൽ നിർത്തലാക്കിയ ഇന്ത്യ-സൗദി നേരിട്ടുള്ള വിമാന സർവീസുകൾ സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികൾ നട്ടം തിരിയുകയാണ്.
ഇതുവരെ, സൗദിക്ക് പുറത്ത് വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയതിന് ശേഷമാണ് സൗദിയിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്.. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇങ്ങനെ ഇടത്താവളമായി സൗദി പ്രവാസികൾ ആശ്രയിച്ചിരുന്നതും. എന്നാൽ വൈറസ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശനം വിലക്കിയത് സൗദി പ്രവാസികൾക്ക് തിരിച്ചടിയായി.
പിന്നീട് സെർബിയ, മാലിദ്വീപ്, താൻസാനിയ രാജ്യങ്ങൾ വഴി വൻതുക തുക ചെലവഴിച്ചാണ് സൗദി പ്രവാസികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തി കൊണ്ടിരുന്നത്. ആദ്യം ഖത്തറും, പിന്നീട് ഒമാനും വിലക്കുകൾ നീക്കിയത് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ ഇവിടങ്ങളിലെ ഹോട്ടൽ ക്വറന്റീൻ വ്യവസ്ഥകൾ പ്രവാസികളെ വലച്ചിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾ നേരത്തേ മുതൽ താമസ വീസക്കാർക്ക് വിലക്കുകൾ നീക്കിത്തുടങ്ങിയത് അവിടങ്ങളിലേക്കുള്ള തിരിച്ചു വരവുകൾ സാധാരണ ഗതിയിലാക്കിയപ്പോഴും, സൗദി പ്രവാസികൾ വൻതുക മുടക്കി കറങ്ങിത്തിരിഞ്ഞ് രാജ്യത്ത് എത്തേണ്ട സ്ഥിതിയായിരുന്നു.
ഒടുക്കം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാനുള്ള അനുമതിയായത് ഓഗസ്റ്റ് അവസാനത്തിലായിരുന്നു. ഇത് ഏറെ ആശ്വാസം പകരുകയും പൂർണ്ണമായും വാക്സീൻ സ്വീകരിച്ച പലരും യാത്രകൾ ക്രമീകരിച്ച് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും നേരത്തേ നാട്ടിൽ പോയി കുടുങ്ങിയവരും, മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചവരും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷമായിരുന്നു സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ ദുരിതങ്ങൾക്കെല്ലാം പരിഹാരമായിരുന്നു കഴിഞ്ഞ ആഴ്ച സൗദി നടത്തിയ പ്രഖ്യാപനം. ഇതുപ്രകാരം വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും പ്രവേശനാനുമതി നൽകുന്നതായിരുന്നു ആ അറിയിപ്പ്. സൗദിയിൽ എത്തി 5 ദിവസം മാത്രം ക്വറന്റീനിൽ കഴിഞ്ഞാൽ മതിയെന്ന നിബന്ധന മാത്രമാണ് യാത്രക്ക് ഉണ്ടായിരുന്നത്. ഒരു ഡോസ് സ്വീകരിച്ചവരാണെങ്കിൽ ഇത് 3 ദിവസമായി പരിമിതപ്പെടുത്തിയതും ഏറെ ആശ്വാസമായി.
എന്നാൽ കൊറോണയെക്കാൾ കൂടുതൽ സംക്രമണ ശേഷിയുണ്ടെന്ന് പറയപ്പെടുന്ന പുതിയ വകഭേദം ഒമിക്രോൺ ആഗോള സാഹചര്യങ്ങളെ വീണ്ടും വഷളാക്കി. ഇതോടെ പ്രഖ്യാപിച്ച ഇളവുകൾ സൗദി റദ്ദാക്കുമോ എന്ന ആശങ്കയിലാണ് കൂടുതൽ പ്രവാസികളും. ഈ മാസം 15 ന് ആരംഭിക്കാനിരുന്ന രാജ്യാന്തര സർവീസുകൾ ഇന്ത്യ റദ്ദാക്കിയത് പ്രവാസികളെ കൂടുതകൾ സംഘർത്തിലാക്കി. സൗദിയിൽ നിലവിൽ അത്തരം സാഹചര്യങ്ങൾ ഇല്ലെങ്കിലും, യാത്ര ആസൂത്രണം ചെയ്താൽ തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ സ്ഥിതിഗതികൾ മാറിമറിയുമോ എന്ന ഭീതിയാണ് പലരെയും അലട്ടുന്നുണ്ട്. ഇതുമൂലം നിരവധി പ്രവാസികൾ യാത്ര നീട്ടിവെച്ചതായാണ് വിവിധ ട്രാവൽ ഏജൻസികൾ പറയുന്നത്. ചുരുക്കത്തിൽ എല്ലാം തെളിഞ്ഞ് വന്നപ്പോൾ, അവ അനുഭവിക്കുന്നതിന് മുമ്പ് മാഞ്ഞ് പോകുന്ന കാഴ്‌ച ദീർഘകാലമായി നാട്ടിൽ പോകാൻ കഴിയാതെ കാത്തിരുന്ന പ്രവാസികളെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാകാത്ത സങ്കടമാണ്.
Saudi expats in distress