ദുബായ് : മാറ്റങ്ങളിലൂടെ മുന്നേറുന്ന ദുബായ് നഗരം 'സംശുദ്ധ' ലക്ഷ്യങ്ങളുടെ സ്പീഡ് ട്രാക്കിൽ. 2050ൽ പൂർണമായും കാർബൺ വിമുക്ത നഗരമാകാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ നിന്നടക്കമുള്ള കാർബൺ മലിനീകരണത്തോത് നിർണയിക്കാൻ ദശവത്സര കർമപരിപാടിക്കു തുടക്കം കുറിച്ചു.
മലിനീകരണമുണ്ടാക്കുന്ന മേഖലകൾ, അതിനുള്ള കാരണങ്ങൾ, അളവ്, പരിഹാര മാർഗങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര പഠനറിപ്പോർട്ട് തയാറാക്കി ഭാവി പദ്ധതികൾക്കു രൂപം നൽകും. ഇലക്ട്രിക് വാഹനങ്ങൾ കൂടുന്നതും പാരമ്പര്യേതര ഊർജ പദ്ധതികളും ഹരിത മേഖലകളുടെ വ്യാപനവും വലിയതോതിൽ കാർബൺ മലിനീകരണം കുറച്ചതായി ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി.
2019ൽ കാർബൺ മലിനീകരണം 22% കുറയ്ക്കാൻ കഴിഞ്ഞു. 2050 ആകുമ്പോഴേക്കും വാഹനങ്ങളിൽ നിന്നുള്ള കാർബൺ മലിനീകരണം പൂർണമായും ഇല്ലാതാക്കാനാണ് ആർടിഎ പദ്ധതി.
ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങൾ, പാതകളിലെ ലൈറ്റിങ് സംവിധാനം, പുതിയ സാങ്കേതിക വിദ്യകൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതരവാഹനങ്ങളെ അപേക്ഷിച്ച് പ്രതിവർഷം 2,200 കോടി ദിർഹത്തിന്റെ ചെലവു കുറയ്ക്കാനാകുമെന്നു കണക്കാക്കുന്നു.
സംശുദ്ധ ഊർജമായ ഹൈഡ്രജന്റെ ഉൽപാദനം കൂട്ടുകയാണ് മറ്റൊരു സുപ്രധാന പദ്ധതി. ദുബായുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ പ്രതിവർഷം 3,200 കോടി ദിർഹത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്നതിനു പുറമേ 1.2 ലക്ഷം തൊഴിലവസരങ്ങളൊരുങ്ങുമെന്നും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) റിപ്പോർട്ട്.
2050 ആകുമ്പോഴേക്കും ഹൈഡ്രജൻ ഉപയോഗം 10 മടങ്ങായി ഉയരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2030 ആകുമ്പോഴേക്കും ഹൈഡ്രജൻ വാഹനങ്ങൾ വ്യപകമാകുമെന്നും റിപ്പോർട്ടുണ്ട്. പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജനാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.
ഇവ കാർബൺ പുറന്തള്ളുന്നില്ല. സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ തുടക്കമിട്ട പദ്ധതിയും വിപുലമാക്കും.
Dubai to become a carbon-free city