ദുബായ്: മരുഭൂമിയിലൂടെ 13 ദിനങ്ങൾ താണ്ടി ഒട്ടക സഞ്ചാരികൾ 21 നു എക്സ്പോ നഗരിയിലെത്തും. ദേശീയ ദിനത്തോടനുബന്ധിച്ച് തുടങ്ങിയ 13 ദിവസം നീണ്ട സാഹസിക സഞ്ചാരത്തിനാണു ആഗോള ആഘോഷ നഗരിയിൽ സമാപനമാകുന്നത്. മരുഭൂമിയുടെ ഉള്ളറകളിലൂടെ ഒട്ടകപ്പുറത്ത് യാത്ര തുടങ്ങിയ 30 അംഗ സംഘം 640 കിലോമീറ്റർ താണ്ടിയാണ് എത്തുക.
സൗദി അതിർത്തിയായ ലീവയിലെ റുബുഉൽ ഖാലി മരുഭൂമിയിൽ ഡിസംബർ 9ന് ആണ് ഒട്ടക സഞ്ചാരം തുടങ്ങിയത്. മണൽക്കാട്ടിലൂടെ കാറ്റും തണുപ്പും സഹിച്ച് സഞ്ചരിക്കാൻ താൽപര്യമുള്ളവരാണ് സംഘത്തിലുള്ളത്. ആവശ്യമായ പരിശീലനത്തിനു ശേഷമായിരുന്നു യാത്ര. ത്യാഗപൂർണമായ പഴയകാലം അനുഭവിച്ചറിയാൻ 21 രാജ്യക്കാരാണു ഇത്തവണ അണിചേർന്നത്. ദുബായിലെ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പൈതൃക പുനരുത്ഥാന കേന്ദ്രമാണ് സാഹസികത നിറഞ്ഞ മരുഭൂസഞ്ചാരം സംഘടിപ്പിച്ചത്.
ഉമ്മുൽ ഹസൻ, അറാദ, ബുതീൻ ലീവാ, ഖസ്‌ർ അസ്സറാബ മൃഗസംരക്ഷണാലയം തുടങ്ങിയ ദുർഘട വഴികൾ സംഘം താണ്ടി. എക്സ്പോ നഗരിയിൽ എത്താൻ ഇനിയും മരുഭൂവഴികൾ ഏറെ ബാക്കിയുണ്ട്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ ഡയറക്ടർ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്കാണ് യാത്രയുടെ നിയന്ത്രണം. എട്ടാം തവണയാണ് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുന്നത്. ഒട്ടകയാത്രികർക്ക് എക്സ്പോ നഗരിയിൽ ഗംഭീര വരവേൽപ് നൽകും.
13 days, 650 km; 30 adventurers on camels