കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില
Dec 17, 2021 02:07 PM | By Kavya N

അബുദാബി: കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ ക്രിസ്മസ് ട്രീകളുടെ വില മൂന്നിരട്ടിയായി വർധിച്ചു. സാധാരണ ഒക്ടോബർ മാസങ്ങളിൽ എത്തിയിരുന്ന പരിസ്ഥിതി സൗഹൃദ ഫിർമരങ്ങളുടെ കണ്ടെയ്നർ രണ്ടര മാസം വൈകി കഴിഞ്ഞ ദിവസമാണ് എത്തിയത്.

അപ്പോഴേക്കും പലരും കൃത്രിമ ട്രീ കൂടുതൽ വില കൊടുത്തു വാങ്ങിയിരുന്നു. ഇത് ഫിർ മരങ്ങളുടെ ഇറക്കുമതിക്കാർക്കു വൻ നഷ്ടമുണ്ടാക്കി. 3000 ക്രിസ്മസ് ട്രീകൾ ഇറക്കുമതി ചെയ്തതിൽ പകുതിയിലേറെയും കെട്ടിക്കിടക്കുകയാണ്. അവശേഷിക്കുന്നവ കുറഞ്ഞ വിലയ്ക്ക് നൽകാനിരിക്കുകയാണ് മൊത്തക്കച്ചവടക്കാർ.കോവിഡ് രൂക്ഷമായ രാജ്യങ്ങളിൽ എത്തിയ കണ്ടെയ്നറുകൾ ഓഫ് ലോഡ് ചെയ്യാതെ കെട്ടിക്കിടന്നത് ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചു. കണ്ടെയ്നർ ക്ഷാമത്തിൽ ഇരട്ടിയിലേറെ തുക കൊടുത്താണ് പല രാജ്യക്കാരും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത്.

ഇതു എല്ലാ സാധനങ്ങളുെടയും വിലക്കയറ്റത്തിനും കാരണമായി. എന്നാൽ കണ്ടെയ്നർ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ചാകരയായിരുന്നു. ഇവർ 9 വർഷത്തെ ലാഭം കോവിഡ് കാലത്ത് ഒരു വർഷംകൊണ്ട് നേടിയതായി റിപ്പോർട്ടുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് അമേരിക്കയിൽനിന്നുള്ള കയറ്റുമതി മന്ദഗതിയിലായതാണ് ലോകത്ത് കണ്ടെയ്നർ ക്ഷാമത്തിന് കാരണം. ഇത് ഫിർ മരങ്ങളുടെ കയറ്റുമതിക്കും തിരിച്ചടിയായി.

അരിസോണിയയിലെ കാട്ടിൽനിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് മുറിച്ച് ഐസ് നിറച്ച കണ്ടെയ്നറുകളിലാക്കി വലിയ കപ്പലുകളിൽ ചൈന വഴിയാണ് ഇവ യുഎഇയിൽ എത്തിച്ചത്. കണ്ടെയ്നറുകളിൽ ഇവ ഒന്നര മാസത്തോളവും പുറത്തെടുത്ത് ഒരു മാസത്തോളവും കേടുകൂടാതെയിരിക്കും.

വിദേശികൾ ഡിസംബർ ഒന്നിനു തന്നെ അസ്സൽ ഫിർ മരങ്ങൾ വാങ്ങി അലങ്കരിച്ച് ക്രിസ്മസ് കാലത്തെ വരവേൽക്കുന്ന പതിവുണ്ട്.അതിനായി നവംബർ അവസാന വാരം ക്രിസ്മസ് ട്രീകൾ വാങ്ങും. എന്നാൽ യഥാസയമം ഇവ കിട്ടായാതയതോടെ മൂന്നിരട്ടി തുക നൽകി കൃത്രിമ ട്രീകൾ വാങ്ങുകയായിരുന്നു പലരും. 300 ദിർഹത്തിനു കിട്ടിയിരുന്ന 2 മീറ്റർ ഉയരമുള്ള കൃത്രിമ ട്രീക്ക് ഇപ്പോൾ വില 900 ദിർഹം.

എന്നാൽ അസ്സൽ ഫിർ മരങ്ങൾ ഇതിനെക്കാൾ വിലക്കുറവിൽ നിലവിൽ ലഭ്യമാണ്. 150 സെ.മീ ഉയരമുള്ളവയ്ക്ക് 350 ദിർഹം, 180 സെ.മീ 470, 210 സെ.മീ. 510 ദിർഹം. അമേരിക്ക, ഹോളണ്ട്, കാനഡ എന്നിവിടങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. നോബിൾ, നോർഡ്മാൻ, ഫ്രൈസർ, ബൽസാം, ഗ്രാൻഡ് തുടങ്ങിയ വകഭേദങ്ങളുണ്ടെങ്കിലും രൂപഭംഗിയും നല്ല സുഗന്ധവുമുള്ള നോബിളസ് ഫെയറിനുമാണ് ആവശ്യക്കാർ കൂടുതലെന്ന് ബ്ലാക് തുലിപ്പ് ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ എബ്രഹാം പി. സണ്ണി പറഞ്ഞു. ക്രിസ്മസ് ട്രീയുടെ അപരനായ പീസിയ അബിസ്, ചാംസി പാരിഷ് എന്നിവയുടെ അസ്സൽ ചെടികൾ ഹോളണ്ടിൽനിന്നാണ് എത്തുന്നത്. 16, 23 സെ.മി വലിപ്പമുള്ള ഇവയ്ക്കു താരതമ്യേന വില (35, 70) കുറവാണ്.

ക്രിസ്മസ് അലങ്കാരങ്ങളിൽ പ്രധാനമായ പോൺസിറ്റിയ ചെടികൾക്കും ആവശ്യക്കാർ ഏറെ. ചുവപ്പ്, പർപ്പിൾ, വെള്ള നിറങ്ങളിൽ 5 തരം 6, 8, 12, 13, 17 സെ.മീ വലിപ്പമുള്ളവയ്ക്കു യഥാക്രമം 9. 29, 35, 70 ദിർഹത്തിന് ലഭിക്കും. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹവും ഫിർ മരങ്ങളുടെ ആരാധകരാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലവാരത്തിനു ഇണങ്ങിയ ക്രിസ്മസ് ട്രീകളും വിപണിയിൽ ലഭ്യമാണ്.





Artificial Christmas trees cost three times as much

Next TV

Related Stories
Top Stories










News Roundup