ദുബായ്: കൗമാരക്കാരനാണെങ്കിലും ജീവിതത്തിന്റെ ചൂടും ചൂരും ഇതിനകം അനുഭവിച്ച റഫീഖ് മുഹമ്മദ് അഹമ്മദ് 26–ാം വയസിൽ തന്നെ ലക്ഷാധിപതിയായതിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും ഏറെ ആഹ്ളാദം. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച യുവാവാണെന്നതിനാൽ റഫീഖിന് ഭാഗ്യം ലഭിച്ചതിൽ ഏവരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം)യാണ് റഫീഖിനും കൂടെ ജോലി ചെയ്യുന്ന മലയാളികളടക്കം ഒൻപത് ഇന്ത്യക്കാർക്കും ലഭിച്ചത്. ഒരാൾക്ക് 20 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കുക.
കാസർകോട് ഉപ്പള ഏരൂർ പാച്ചാണി സ്വദേശിയായ റഫീഖ് ആറു വർഷം മുൻപാണ് കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാന്‍ യുഎഇയിലെത്തിയത്. പത്താംതരത്തിൽ പഠനം കഴിഞ്ഞ് യുഎഇയിലേയ്ക്ക് വിമാനം കയറുകയായിരുന്നു. ദുബായ് ജുമൈറയിലെ സ്വദേശി വില്ലയിൽ പാചകക്കാരന്റെ ജോലിയാണ് ലഭിച്ചത്.
2200 ദിർഹമാണ് പ്രതിമാസ ശമ്പളം. വലിയ സ്വദേശി വില്ലയിൽ പാചക്കാരും ഡ്രൈവറും സഹായികളുമൊക്കെയായി ആകെ 15 പേർ ജോലി ചെയ്യുന്നു. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ കടബാധ്യത വരികയും ജീവിതം വലിയ പ്രയാസത്തിലാവുകയും ചെയ്തു. കടം ഒാരോ മാസവും കുറഞ്ഞ തുകയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു.
കൂടെ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി റോഷൻ, മലപ്പുറം സ്വദേശി ഷിഹാബ്, തിരുവനന്തപുരത്തുകാരൻ ഷാബിർ, കാസർകോട് സ്വദേശി അനിൽ, ഹൈദരാബാദ് സ്വദേശികളായ യൂസഫ്, റഹ്മാൻ, ശ്രീനു, മജീദ്, സലീം എന്നിവരാണ് 100 ദിർഹം വീതം ചെലവഴിച്ച് ഭാഗ്യപരീക്ഷണത്തിന് റഫീഖിന്റെ കൂടെ നിന്നത്.
500 ദിർഹത്തിന്റെ ടിക്കറ്റ് ഒന്നിച്ച് രണ്ടെണ്ണമെടുക്കുമ്പോൾ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും. ഒടുവിൽ റഫീഖിന്റെ പേരിൽ എടുത്ത 135561 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക മറ്റു 9 സുഹൃത്തുക്കളുമായി പങ്കിടും. ഇൗ മാസം മുതൽ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് ആരംഭിച്ചതിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പാണിത്.
സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ് ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പെൺകുട്ടികളുടെ വിവാഹം കഴിച്ചയക്കാൻ സാധിക്കാത്ത പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്ന് റഫീഖ് പറയുന്നു. റഫീഖിന് ഒരു ജ്യേഷ്ഠനും മൂന്ന് സഹോദരിമാരുമാണുള്ളത്.
In Dubai at the age of 20, suffering, working as a cook; Rafeeq's life after winning the lottery