ദോഹ: (gccnews.com) വീണ്ടും മിച്ച ബജറ്റുമായി ഖത്തർ. 2024 ൽ 20,200 കോടി ഖത്തർ റിയാൽ വരവും 20,090 കോടി ഖത്തർ റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി. 2023ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ബജറ്റ് പ്രകാരം വരുമാനത്തിൽ 11.4 ശതമാനത്തിന്റെ ഇടിവ് കാണിക്കുന്നുണ്ട്.
പെട്രോളിയും പ്രകൃതി വാതക വിപണിയിൽ വിലയിടിവുണ്ടാകുമെന്ന ആഗോള ഏജൻസികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ എണ്ണവില ബാരലിന് ശരാശരി 60 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 65 ഡോളറായിരുന്നു. ഇതനുസരിച്ച് 2024 ൽ 159 ബില്യൺ ഖത്തർ റിയാലാണ് എണ്ണ വിപണിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14.5 ശതമാനം കുറവ്. അതേസമയം എണ്ണയിതര വരുമാനത്തിൽ 2.4 ശതമാനത്തിന്റെ വർധനവും കണക്ക് കൂട്ടുന്നുണ്ട്. 2023നെ അപേക്ഷിച്ച് ബജറ്റ് ചെലവ് ഒരുശതമാനം കൂടിയിട്ടുണ്ട്.
ശമ്പള വർധനവിനാണ് ഈ തുക പ്രധാനമായും മാറ്റിവെക്കുന്നത്. ദേശീയ വിഷൻ 2030 ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് ബജറ്റിൽ മുൻഗണന. ഇതനുസരിച്ച് ആകെ ബജറ്റിന്റെ 20 ശതമാനവും ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്കായി മാറ്റിവെച്ചിരിക്കുന്നുണ്ട്.
പ്രാദേശിക സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുതിനും ബജറ്റിൽ പദ്ധതികളുണ്ട്. വിവര സാങ്കേതിക വിദ്യ, കമ്യൂണിക്കേഷൻ മേഖലയ്ക്കുള്ള ബജറ്റ് ഇരട്ടിയായി ഉയർത്തിയിട്ടുണ്ട്.
#Qatar #surplus #budget #again