റിയാദ്: (gccnews.com) ഓരാഴ്ചക്കിടെ രാജ്യത്ത് സൗദി സുരക്ഷ സേന നടത്തിയ പരിശോധനയിൽ പിടിയിലായത് 19,431 അനധികൃത താമസക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 11,897 പേർ റെസിഡൻസി നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവർ 3,280 പേരാണ്, തൊഴിൽ നിയമം ലംഘിച്ച 3,280 പേരും ഇതിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 15 മുതൽ 21വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽജ് സെക്യൂരിറ്റി കാമ്പെയിനിടെയാണ് നിയമലംഘനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 971ലെത്തി.
അവരിൽ 39 ശതമാനം യെമൻ പൗരന്മാരും 57 ശതമാനം എത്യോപ്യൻ പൗരന്മാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. ഇക്കാലയളവിൽ സൗദി അറേബ്യക്ക് പുറത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 36 പേർ കൂടി പിടിയിലായിരുന്നു.
താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തൽ, അഭയം നൽകൽ, ജോലിക്കെടുക്കൽ, അനധികൃത താമസക്കാർക്ക് അഭയം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്കായി പിടിയിലായി വിവിധ ഘട്ടങ്ങളിലായി നടപടി നേരിടുന്നവരുടെ എണ്ണം നിലവിൽ 58,365 ആണ്.
ഇതിൽ 53,636 പുരഷന്മാരും, 4,729 സ്ത്രീകളും ഉൾപ്പെടുന്നു. 50,839 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര കേന്ദ്രങ്ങളിലേക്കും 1,624 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാനും റഫർ ചെയ്തിട്ടുണ്ട്. 9566 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
അതിർത്തി സുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അവർക്ക് ഗതാഗതമോ പാർപ്പിടമോ ഏതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നൽകുന്നവർക്ക് 15 വർഷം വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനം ഉണ്ടായാൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർേദശം നൽകി.
#illegal #residents #caught #SaudiArabia #one #week