Jul 2, 2024 07:55 AM

മനാമ: (gccnews.com)ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തതിന് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് പേർക്ക് ബഹ്‌റൈനിൽ തടവ് ശിക്ഷ വിധിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട ബഹ്‌റൈൻ പൗരന് ഒരു മാസത്തെ തടവിനും നാല് ഇന്ത്യൻ പൗരന്മാരെ 10 ദിവസത്തെ ജയിൽവാസത്തിനും ശേഷം ബഹ്‌റൈനിൽ നിന്ന് നാടുകടത്തുവാനുമാണ് കോടതി ഉത്തരവിട്ടത്.

മേഖലയിൽ ഉല്ലാസബോട്ടിൽ കയറുകയായിരുന്ന നാല് ഇന്ത്യൻ പൗരന്മാരെ പിടികൂടിയ കോസ്റ്റ് ഗാർഡ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

പിടിച്ചെടുത്ത ചെമ്മീൻ, നിരോധിത വലകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. നിലവിലെ മത്സ്യബന്ധന സീസണിൽ നിരോധിച്ചിട്ടുള്ള ചെമ്മീൻ പിടിക്കാൻ പ്രതികൾ ബോട്ടം ട്രോൾ വല ഉപയോഗിക്കുന്നതായും കണ്ടെത്തി.

കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘത്തെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇവരെ പിടികൂടുകയായിരുന്നു .

ഇവരിൽ നിന്ന് ഏകദേശം 60 കിലോഗ്രാം ചെമ്മീൻ അധികൃതർ പിടിച്ചെടുത്തു. നിരോധിത ബോട്ടം ട്രോൾ വല ഉപയോഗിച്ച് ചെമ്മീൻ പിടിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി.

സ്‌പോൺസറാണ് തങ്ങൾക്ക് ബോട്ട് നൽകിയതെന്നും അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന്, നിരോധിത സമയത്ത് മീൻ പിടിക്കുകയും നിരോധിത വല ഉപയോഗിക്കുകയും ചെയ്തുവെന്നും അധികാരപരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുകയും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിന് ഇവർക്കെതിരെ കേസെടുത്തു.

നേരത്തെ വിചാരണ വരെ ഇവരെ തടങ്കലിൽ വയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സ്‌പോൺസറെയും അറസ്റ്റ് ചെയ്തു. പിന്നീട് ഈ കേസ് ലോവർ ക്രിമിനൽ കോടതിക്ക് മുമ്പാകെ കൊണ്ടുവരികയായിരുന്നു.

#bahrain #to #deport #four #indians #caught #illegally #fishing

Next TV

Top Stories