(gcc.truevisionnews.com) 54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ. യുഎഇയിൽ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുവൈറ്റിൽ മൂന്ന് ഇന്ത്യക്കാർ, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് വേണ്ട നിയമസഹായവും നൽകി വരുന്നുണ്ട്. രാജ്യസഭാ എംപി ഹാരിസ് ബീരാനാണ് കേന്ദ്രം മറുപടി നൽകിയത്.
അതേസമയം, യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് നിൽക്കുകയാണ് പ്രവാസി സംഘടനകൾ. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ഇന്ത്യൻ എംബസിയും ഇതുവരെ അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്.
മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.
#central #government #said #54 #Indians #sentenced #death #foreign #courts.